പാലക്കാട് : ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കാൻ കഴിയാത്തതിനാൽ ഭീതിയിലാണ് പാലക്കാട് കോട്ടായി, മാങ്കുറുശ്ശി മേഖലയിലെ ജനങ്ങൾ . മൂന്നു കാട്ടാനകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി ദിവസങ്ങളായി ജനവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടൂർ, മാങ്കുറിശ്ശി മേഖലകളിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് ഇപ്പോൾ കോട്ടായി ഭാഗത്ത് ഭീതി പരത്തി നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടുത്തെ വീടുകൾക്ക് മുൻപിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും കാട്ടാനക്കൂട്ടം ഇറങ്ങി നടക്കുന്നതിനാൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
കഴിഞ്ഞ ദിവസം പരുത്തിപ്പുള്ളി ബെമ്മണ്ണൂർ ഹൈസ്കൂളിന് സമീപം കാട്ടാനയിറങ്ങിയത് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു .. കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ ദിവസങ്ങളായി രാവും പകലുമില്ലാതെ വനം വകുപ്പും നാട്ടുകാരും ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ തന്നെ കാട്ടാനക്കൂട്ടം തുടരുകയാണ്. മൂന്നാനകൾ ഉള്ളതിനാൽ മയക്കുവെടിവെച്ച് കാട്ടിലേക്ക് മാറ്റുക പ്രായോഗികമല്ലെന്നാണ് വനം വകുപ്പിന്റെ വാദം. അതു കൊണ്ടു തന്നെ സാവകാശം വേണമെന്നും ഇവർ പറയുന്നു.
കാട്ടാനക്കൂട്ടത്തെ കാണാൻ വൻ തോതിൽ ആളുകൾ തടിച്ചുകൂടുന്നത് വനം വകുപ്പിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പൊലീസും സജീവമായി രംഗത്തുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ നിന്നും കാട്ടാനക്കൂട്ടത്തെ മാറ്റാൻ വനം വകുപ്പ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.