തിരുവനന്തപുരം : ഓണമിങ്ങെത്താറായപ്പോൾ നിവേദനങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് കെഎസ്ആർടിസി പെൻഷൻകാർ. ഓണമാഘോഷിക്കാൻ കാണം വിൽക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് മാത്രമല്ല ചിലരെങ്കിലും ആത്മഹത്യയുടെ വക്കിലുമാണ് .
പിഎസ്സി പരീക്ഷ വഴി സർക്കാർ സർവീസിലെത്തിയ മറ്റുള്ളവരെപ്പോലെ തന്നെയാണ് കെഎസ്ആർടിസി ജീവനക്കാരും . എന്നാൽ വിരമിച്ചവർക്ക് നൽകുന്നത് സ്റ്റാറ്റ്യൂട്ടറി പെൻഷനല്ല താനും . കോർപ്പറേഷൻ വക നൽകിക്കൊണ്ടിരുന്ന പെൻഷനാകട്ടെ മാസങ്ങളായി മുടക്കത്തിലുമാണ് .
നാലുമാസം കൂടുമ്പോൾ പതിനായിരം രൂപയാണ് പെൻഷൻ ലഭിക്കുന്നതെന്ന് അനുഭവസ്ഥർ പറയുന്നു . അധികാരത്തിലേറി കുറച്ചു ദിവസങ്ങൾക്ക് ശേഷം പങ്കെടുത്ത പരിപാടിയിൽ 24 പേർ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു . എന്നാൽ വർഷം ഒന്നു കഴിഞ്ഞിട്ടും കെഎസ്ആർടിസി പെൻഷൻകാരുടെ അവസ്ഥയിൽ മാറ്റമൊന്നുമില്ല .
കഴിഞ്ഞ മാർച്ച് 30 നാണ് കെഎസ്ആർടിസി പെൻഷൻകാരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തയച്ചത് . നാലുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല. പ്രകടന പത്രികയിൽ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചവർ ഇപ്പോൾ കൈ മലർത്തുകയാണ്.
പെൻഷൻ സ്റ്റാറ്റ്യൂട്ടറി ആണെന്നും സർക്കാർ നേരിട്ടു നൽകണമെന്നും ഹൈക്കോടതി വിധിച്ചത് 2014 ൽ ആണ് . ഇതിനും നടപടിയൊന്നുമുണ്ടായില്ല . ഇടത് വലത് സർക്കാരുകൾ ഒരേ പോലെ കയ്യൊഴിയുമ്പോൾ കഷ്ടപ്പെടുന്നത് 42,000 പേരുടെ കുടുംബങ്ങളാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണമുണ്ടായതോടെ ഇനിയെങ്കിലും തങ്ങളുടെ കാര്യം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ