കാസർഗോഡ് :ക്ഷേത്ര നവീകരണത്തിനിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പുനാണയങ്ങളും ഓട്ട് വിളക്കുകളും കണ്ടെത്തി. കാസര്‍കോട് കയ്യൂര്‍ മുഴക്കോം പാറമ്മല്‍ ദുര്‍ഗാ ഭഗവതി ക്ഷേത്ര നവീകരണത്തിനിടയിലാണ് ചരിത്ര പ്രാധാന്യമുള്ള അമൂല്യ വസ്തുക്കള്‍ ലഭിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകോവിലില്‍ നേരത്തെ പാകിയിരുന്ന ചെമ്പ് മേല്‍ക്കൂര നശിച്ചതിനെ തുടര്‍ന്ന് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ നാണയങ്ങള്‍ കണ്ടെത്തിയത്. ലഭിച്ച ലോഹക്കഷണങ്ങള്‍ കഴുകി വൃത്തിയാക്കിയപ്പോള്് 1835 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയങ്ങളാണെന്ന് വ്യക്തമായി.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി നടുഭാഗത്ത് വൃത്താകൃതിയില്‍ ദ്വാരമുണ്ടാക്കിയ നിലയിലാണ് നാണയങ്ങള്‍ ഉള്ളത്. ഇതില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന് ഇംഗ്ളീഷിലും റുപിയ എന്ന് പേര്‍ഷ്യന്‍ ഭാഷയിലും മുദ്രണം ചെയ്തിട്ടുണ്ട്. നാണയങ്ങള്‍ വില്യം ബെന്ഡിക് പ്രഭുവിന്റെ കാലഘട്ടത്തില്‍ ഇറങ്ങിയതാണെന്ന്്് കരുതപ്പെടുന്നു.
ക്ഷേത്രം കാവിനോട് ചേര്‍ന്ന് കുഴിയെടുക്കുന്നതിനിടെയാണ് പുരാതനമായ പൂജാ ഉപകരണങ്ങള്‍ കണ്ടെത്തിയത്. നിലവിളക്ക്, തൂക്കുവിളക്ക്, ഓട്ടു പാത്രങ്ങള്‍ തുടങ്ങിയവയാണ് ലഭിച്ചിട്ടുള്ളത്. വരും തലമുറയ്ക്ക് പരിചയപ്പെടാനായി ഇവ സംരക്ഷിക്കാനാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.