മുംബൈ: ഓൺലൈൻ ചതിയിലൂടെ മുംബൈ സ്വദേശിക്ക് കോടികൾ നഷ്ടമായി. ബാന്ദ്രാ സ്വദേശിയുടെ 1.97 കോടി രൂപയാണ് നഷ്ടമായത്. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. വ്യാജ പാൻകാർഡുകൾ ഉപയോഗിച്ച് 108 ഓളം ബാങ്ക് അക്കൗണ്ടുകളാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നത്. സംഘത്തിന്റെ സൂത്രധാരനെ നയാ നഗറിൽ നിന്നും പോലീസ് പിടികൂടി വ്യാജ അക്കൗണ്ടുകൾ മരവിപ്പിച്ചു.
72 വയസ്സുള്ള ബാന്ദ്രാ സ്വദേശി വഞ്ചിക്കപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. യു.എസ്സിലുള്ള ഫേസ് ബുക്ക് സുഹൃത്ത് അധിക ലാഭം കിട്ടുന്ന പുതിയ പദ്ധതിയെ പറ്റി നിർദ്ദേശിച്ചതിനെ തുടർന്ന് പണം നിക്ഷേപിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായിട്ടുള്ള പദ്ധതിയാണെന്നാണ് ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.