ന്യൂഡൽഹി: നവഭാരത സൃഷ്ടിക്കായി എല്ലാവരും ഒരുമിച്ച് മുന്നേറണമെന്ന് രാഷ്ട്രപതിയുടെ ആഹ്വാനം. ബലിദാനികളുടെ സ്മരണ ഉൾക്കൊണ്ട് പ്രവർത്തിക്കണം. ജിഎസ്ടി നടപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിനെ രാഷ്ട്രപതി അഭിനന്ദിച്ചു. അധികം വൈകാതെ ഭാരതം സമ്പൂർണ സാക്ഷരത കൈവരിക്കുമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ പൂർണരൂപം:
1947 ഓഗസ്റ്റ് 15 ന് നാം ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി. പരമാധികാരവും, നമ്മുടെ വിധിനിര്ണ്ണയത്തിനായുള്ള ചുമതലയും ബ്രിട്ടീഷ് രാജാധികാരത്തില്‍ നിന്നും ഇന്ത്യന്‍ ജനതയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ചിലര്‍ ഈ പ്രക്രിയയെ ‘അധികാരക്കൈമാറ്റം’ എന്നു വിളിച്ചു.
അതിലുമുപരിയായിരുന്നു അത്. രാജ്യത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നം പരകോടിയിലെത്തുകയായിരുന്നു – നമ്മുടെ പൂര്‍വ്വപിതാക്കളും, സ്വാതന്ത്ര്യ സമരസേനാനികളും കണ്ട സ്വപ്നം. നമ്മുടെ രാഷ്ട്രത്തെ പുതിയ രീതിയില്‍ നിര്‍മ്മിക്കുന്നതിനും, സങ്കല്പിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു.
സാധാരണമായ നമ്മുടെ ഗ്രാമങ്ങളിലും, പാവപ്പെട്ടവരുടെയും അധസ്ഥിതരുടെയും ക്ഷേമത്തിലും, രാജ്യത്തിന്റെ സര്‍വ്വ രംഗങ്ങളിലുമുള്ള വികസനത്തിലുമധിഷ്ഠിതമായിരുന്നു സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള ആ സ്വപ്നമെന്ന് മനസ്സിലാക്കുക സുപ്രധാനമാണ്.
അതിനായി നമ്മെ ഇവിടെ വരെയെത്തിച്ച അസംഖ്യം സ്വാതന്ത്ര്യസമരസേനാനികളോട് നാം കടപ്പെട്ടിരിക്കുന്നു.
കിട്ടൂരിലെ ചെന്നമ്മ റാണി, ഝാന്‍സി റാണി ലക്ഷ്മിഭായ്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ നായികയും, രക്തസാക്ഷിയുമായ മാതംഗിനി ഹസ്ര തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്.
മാതംഗിനി ഹസ്ര 70 വയസ്സു പ്രായമുള്ള ഒരു വയോധികയായിരുന്നു. സമാധാനപരമായ ഒരു പ്രകടനം നയിക്കുന്നതിനിടയില്‍ അവരെ ബംഗാളിലെ തംലുക്കില്‍ വച്ച് കൊളോണിയല്‍ പോലീസ് വെടിവച്ചു കൊന്നു. അധരങ്ങളില്‍ വന്ദേ മാതരം ഉരുവിട്ടും, ഹൃദയത്തില്‍ സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷയോടെയും അവര്‍ മരണം വരിച്ചു.
സര്‍ദാര്‍ ഭഗത് സിങ്ങ്, ചന്ദ്രശേഖര്‍ ആസാദ്, രാം പ്രസാദ് ബിസ്മില്‍, അഷ്ഫാഖുള്ള ഖാന്, ബിര്‍സ മുണ്ട തുടങ്ങി ആയിരക്കണക്കിന് സ്വാതന്ത്ര്യസമരസേനാനികള്‍ നമുക്കായി ജീവന് ത്യജിച്ചു. നമുക്കവരെ മറക്കാന്‍ സാധിക്കില്ല.
നമ്മുടെ രാഷ്ട്രത്തെ നയിച്ചിരുന്ന വിപ്ലവകാരികളായ നേതാക്കളുടെ നക്ഷത്രസമൂഹത്താല്, സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ നാം അനുഗ്രഹീതരായിരുന്നു.
അവര്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമല്ല സംസാരിച്ചത്. മഹാത്മാ ഗാന്ധി ഇന്ത്യയുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയും ധാര്‍മ്മിക സ്വഭാവത്തെ കുറിച്ച് ഊന്നിപ്പറഞ്ഞു. ഗാന്ധിജി പറഞ്ഞ തത്ത്വങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.
സ്വാതന്ത്ര്യത്തിനും പരിഷ്ക്കരണത്തിനും വേണ്ടിയുള്ള ദേശവ്യാപക സമരത്തില്‍ ഗാന്ധിജി തനിച്ചായിരുന്നില്ല. ‘ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം’ എന്ന് പറഞ്ഞ് കൊണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് നമ്മുടെ ജനങ്ങളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്ക് കേട്ട് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴില്‍ സ്വാതന്ത്ര്യ സമരത്തില്‍ അണിചേരുകയും അവരുടെ സര്‍വസ്വവും സമര്‍പ്പിക്കുകയും ചെയ്തു.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായ ഇന്ത്യയുടെ പഴക്കം ചെന്ന പാരമ്പര്യവും ആചാരങ്ങളും സാങ്കേതിക വിദ്യയ്ക്കും നമ്മുടെ സമൂഹത്തെ ആധുനീകരിക്കാനുള്ള പരീക്ഷണങ്ങള്‍ക്കുമൊപ്പം സഹവര്‍ത്തിക്കണമെന്ന് നെഹ്റുജി ഊന്നിപ്പറഞ്ഞിരുന്നു.
സര്‍ദാര്‍ പട്ടേല്‍ ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ചിട്ടയായ ദേശീയ സ്വഭാവത്തിന്റെയും പ്രാധാന്യം നമ്മളില്‍ ദൃഢമായി ഉറപ്പിച്ചു.
ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍ വ്യവസ്ഥാപിത ഭരണത്തിന്റെയും, നിയമവാഴ്ചയുടെയും ഗുണങ്ങളെ പറ്റിയും വിദ്യാഭ്യാസത്തിന്റെ മര്‍മ്മപ്രധാനമായ ആവശ്യകതയെ കുറിച്ചും നമ്മെ ഉദ്ബോധിപ്പിച്ചു.
ഞാന്‍ വിശിഷ്ടരായ നേതാക്കന്മാരുടെ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. എനിക്ക് ഇനിയുമേറെ നല്‍കാനാകും. നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച തലമുറ വൈവിധ്യപൂര്‍ണ്ണമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക ചിന്താഗതിയുള്ള പുരുഷന്മാരും സ്ത്രീകളുമായിരുന്നു അവര്‍.
നമ്മുടെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവിതം പോലും ബലിയര്‍പ്പിച്ച, അത്തരം ധീരസ്വാതന്ത്ര്യസമര സേനാനികളില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം. രാഷ്ട്ര നിര്‍മ്മാണമെന്ന കര്‍ത്തവ്യത്തില്‍ നാം ഇന്ന് അതേ ഉത്സാഹം ആവാഹിക്കണം.
നയത്തിലെയും പ്രവൃത്തിയിലെയും ധാര്‍മ്മിക അടിത്തറയിലുള്ള ഊന്നല്‍, ഐക്യത്തിലും അച്ചടക്കത്തിലുമുള്ള വിശ്വാസം, പാരമ്പര്യത്തിന്റെയും ശാസ്ത്രത്തിന്റെയും സമന്വയത്തിലുള്ള വിശ്വാസം, നിയമവാഴ്ചയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രോത്സാഹനം-ഇവയെല്ലാം പൗരനും ഭരണകൂടവുമായുള്ള പങ്കാളിത്തത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
പൗരനും ഭരണകൂടവും തമ്മിലുള്ള, വ്യക്തിയും സമൂഹവും തമ്മിലുള്ള, കുടുംബവും വിശാല ജനസമൂഹവും തമ്മിലുള്ള പങ്കാളിത്തം കൊണ്ടാണ് നമ്മുടെ രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്.
സഹപൗരന്മാരെ,
എന്റെ കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു ആചാരം ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്, ഗ്രാമത്തിലെ ഏതെങ്കിലും ഒരു കുടുംബത്തില്‍ ഒരു വിവാഹം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആ ഗ്രാമം ഏറ്റെടുക്കുകയും അവരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. ഒരു കുടുംബത്തിന്റെ മകള്‍ മാത്രമായിരുന്നില്ല ആ വധു, മറിച്ച് ജാതി, മത, പരിഗണനകള്‍ക്കതീതമായി അവള് ആ ഗ്രാമത്തിന്റെ മകളായിരുന്നു.
അയല്‍ക്കാരും ആ ഗ്രാമത്തില്‍ വസിക്കുന്ന മറ്റുള്ളവരും അതിഥിസല്‍ക്കാരത്തിന്റെയും മറ്റ് ഒരുക്കങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമായിരുന്നു. സംഭാവനകള്‍ വിവിധ കുടുംബങ്ങളില്‍ നിന്ന് വരുമായിരുന്നു. ഒരു കുടുംബം വിവാഹത്തിന് ആവശ്യമുള്ള ധാന്യങ്ങള്‍ നല്കുമ്പോള് മറ്റൊരു കുടുംബം പച്ചക്കറികളായിരിക്കും സംഭാവന ചെയ്യുന്നത്. വേറൊരു കൂട്ടര് മറ്റെന്തെങ്കിലുമായി എത്തുമായിരുന്നു.
കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും പരസ്പരാശ്രയത്തിന്റെയും ഒരു വികാരം പൊതുവിലുണ്ടായിരുന്നു. ഒരു അയല്‍വാസിക്ക് ആവശ്യം വരുമ്പോള്‍ അവരെ നാം സഹായിച്ചാല്‍ സ്വാഭാവികമായി നമുക്ക് വേണ്ടപ്പോള്‍ അവരും നമ്മെ സഹായിക്കും.
ഇന്ന്, വന്‍കിട നഗരങ്ങളില്‍ നമുക്ക് നമ്മുടെ അയല്‍ക്കാര്‍ ആരാണെന്ന് പോലും അറിയില്ല. ഗ്രാമങ്ങളിലാകട്ടെ, നഗരങ്ങളിലാകട്ടെ കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും ആ വികാരം വളരെ പ്രധാനമാണ്. ഇത് നമ്മുടെ സമൂഹത്തെ കുലീനവും സന്തോഷകരവുമാക്കും, മാത്രമല്ല, സഹാനുഭൂതിയോടെ പരസ്പരം മനസ്സിലാക്കുന്നതിനും ഇത് കാരണമാകും.
സഹപൗരന്മാരെ,
സഹാനുഭൂതിയുടെയും സാമൂഹിക -സന്നദ്ധസേവനങ്ങളുടെയും ഉത്സാഹം ഇപ്പോഴും ഇന്ത്യയില്‍ സചേതനമാണ്. പല വ്യക്തികളും സംഘടനകളും പാവപ്പെട്ടവര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ശാന്തമായും ശുഷ്ക്കാന്തിയോടെയും പ്രവര്‍ത്തിക്കുന്നുണ്ട്.
അവര്‍ തെരുവ് കുട്ടികള്‍ക്ക് വേണ്ടി സ്കൂളുകള്‍ നടത്തുന്നു, അല്ലെങ്കില്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നു, അതുമല്ലെങ്കില്‍ കുടിവെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വിദൂരസ്ഥ മേഖലകളിലെ ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നു. അല്ലെങ്കില്‍ നദികളും പൊതുസ്ഥലങ്ങളും ശുചിയാക്കുകയാകാം. കര്‍മ്മംകൊണ്ട് അവര്‍ രാഷ്ട്ര നിര്‍മ്മാതാക്കളാണ്. അവരില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ഗവണ്മെന്റ് നയങ്ങളുടെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുമയോടെ നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിന് ജനങ്ങളും ഗവണ്മെന്റും തമ്മിലുള്ള പങ്കാളിത്തം അനിവാര്യമാണ്:
• ഗവണ്മെന്റ് സ്വച്ഛ് ഭാരത് പ്രചാരണം ആരംഭിച്ചു, എന്നാല്‍ ശുചിത്വഭാരതം ഉറപ്പാക്കേണ്ടത് നാം ഒരോരുത്തരുമാണ്.
• ഗവണ്മെന്റ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ, നിര്‍മ്മിക്കാന്‍ സഹായം നല്‍കുകയോ ചെയ്യുന്നുണ്ട്-എന്നാല്‍ നാം ഓരോരുത്തരുമാണ് ആ ശൗചാലയങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ വെളിയിട വിസര്‍ജ്ജനമുക്ത രാജ്യമാക്കി മാറ്റേണ്ടത്.
• ഗവണ്മെന്റ് വാര്‍ത്താവിനിമയ പശ്ചാത്തലസൗകര്യം വര്‍ദ്ധിപ്പിക്കുന്നു-അറിവിന്റെ വിള്ളലുകള്‍ ഇല്ലാതാക്കുക, അവസരങ്ങള്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസ-വിവരശേഖരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി ശരിയായ കാര്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടത് നാം ഓരോരുത്തരുമാണ്.
• ഗവണ്മെന്റ് പെണ്‍കുട്ടിയെ രക്ഷിക്കൂ പെണ്‍കുട്ടിയെ പഠിപ്പിക്കൂ (ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ) പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ പെണ്മക്കള് വിവേചനത്തിന് വിധേയരാകാതെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നാം ഓരോരുത്തരുമാണ്.
• ഗവണ്മെന്റിന് നിയമം നിര്‍മ്മിക്കാനും അത് നടപ്പാക്കുന്നത് കര്ശനമാക്കാനുമാകും. എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കുകയും, നിയമം പാലിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുമാണ്.
• പൊതു നിയമനങ്ങളിലും സംഭരണങ്ങളിലും അഴിമതി ഇല്ലാതാക്കാനും സുതാര്യതയ്ക്കുമായി ഗവണ്മെന്റ് ശ്രമിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നാമാണ് ദിനവും നമ്മുടെ മനഃസാക്ഷിയോട് മറുപടി പറയേണ്ടത്.
• ബഹുമുഖ നികുതികള്‍ ഇല്ലാതാക്കാനും ഇടപാടുകള്‍ സുതാര്യമാക്കാനുമായി ഗവണ്മെന്റ് ജി.എസ്.ടി നടപ്പാക്കുന്നു-ഇത് നമ്മുടെ ദൈനംദിന ഇടപാടുകളുടെയും വ്യാപാരത്തിന്റെയും അനിവാര്യഘടകമാക്കേണ്ടത് നാം ഓരോരുത്തരുമാണ്.
ജി.എസ്ടി സംവിധാനത്തിലേക്കുള്ള പരിണാമം വളരെ സുഗമമായി നടന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. രാഷ്ട്ര നിര്‍മ്മിതിയ്ക്കും പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിക്കാനും നഗര-ഗ്രാമ പശ്ചാത്തല സംവിധാന നിര്‍മ്മാണത്തിനും നമ്മുടെ അതിര്‍ത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്താനും ഉപകരിക്കുന്നത് നാം നല്കുന്ന നികുതികളാണ് എന്നതില്‍ നമുക്ക് ഓരോര്‍ക്കും അഭിമാനിക്കാം.
സഹപൗരന്മാരെ,
2022 ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75വര്‍ഷം പൂര്‍ത്തീകരിക്കും. അപ്പോഴേയ്ക്കും ഒരു നവ ഇന്ത്യയ്ക്കായി ചില നിര്‍ദ്ദിഷ്ട നാഴികകല്ലുകള്‍ കൈവരിക്കണമെന്നത് നമ്മുടെ ദേശീയ പ്രതിജ്ഞയാണ്.
നവ ഇന്ത്യ എന്ന് പറയുമ്പോള്‍ നാം എന്താണ് അര്‍ത്ഥമാക്കുന്നത്? എല്ലാവര്ക്കും ഭവനം, ആവശ്യത്തിന് ഊര്‍ജ്ജം, മികച്ച പാതകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും, ആധുനിക റെയില്‍വേ ശൃംഖല, വേഗത്തിലുള്ള സുസ്ഥിരമായ വളര്‍ച്ച തുടങ്ങി വ്യക്തമായ ചില അളവുകോലുകള്‍ അതിനുണ്ട്.
ഇതിന് പുറമെ മറ്റു ചിലതുമുണ്ട്. നവ ഇന്ത്യ എന്നതില്‍ നമ്മുടെ രാജ്യത്തെയും സംസ്ക്കാരത്തെ നിര്‍വ്വചിക്കുന്നതിന് സഹായകരമായ നമ്മിലെ ഡി.എന്‍.എയുടെ ഭാഗമായ സമഗ്ര മനുഷ്യത്വ ഘടകങ്ങളും അടങ്ങിയിരിക്കണം. ഭാവിയിലേക്ക് അതിവേഗം കുതിക്കുന്നതാകുന്നതിനോടൊപ്പം കരുണാദ്രമായ ഒരു സമൂഹവും കൂടിയായിരിക്കണം നവ ഇന്ത്യ.
• പട്ടിക ജാതി-വര്‍ഗ്ഗങ്ങളോ, മറ്റ് പിന്നാക്ക വിഭാഗങ്ങളോ ആരോ ആയിക്കൊള്ളട്ടെ, രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ അവരെക്കൂടി ഭാഗഭാക്കാക്കുന്ന കരുണാദ്രമായ ഒരു സമൂഹമാകണം.
• ഒറ്റപ്പെടല്‍ വികാരത്തില്‍ വീണുപോകുന്ന നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളിലേയും സംസ്ഥാനങ്ങളിലേയും ജനവിഭാഗങ്ങളെ നമ്മുടെ സഹോദരീ-സഹോരന്മാരായി അണച്ചുപിടിക്കുന്ന, കരുണാദ്രമായ ഒരു സമൂഹമാകണം.
• ദുരിതമനുഭവിക്കുന്ന കുട്ടികള്‍, വുദ്ധരും രോഗബാധിതരുമായ മുതിര്‍ന്ന പൗരന്മാര്, പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരും തുടങ്ങിയവര്‍ നമ്മുടെ അന്തരചിന്തകളിലല്ലാതെ ചിന്തകളില്‍ തന്നെ എപ്പോഴും ഉണ്ടാകുന്ന കരുണാദ്രമായ ഒരു സമൂഹമാകണം. ദിവ്യാംഗകളായ നമ്മുടെ സഹോദരീ-സഹോദരന്മാര്ക്ക് ജീവിതത്തിന്റെ എല്ലാ തുറകളിലും തുല്യ അവസരം ഉറപ്പാക്കുന്നതിന് നാം പ്രത്യേക പരിഗണ എടുക്കുന്ന സമൂഹമാകണം.
• ലിംഗ-മതാടിസ്ഥാനത്തില്‍ വിവേചനമില്ലാത്ത കരുണാര്‍ദ്രവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹമാകണം.
• നമ്മുടെ മാനവ മൂലധനത്തെ പുഷ്ടിപ്പെടുത്തുന്നതിനായി യുവസമൂഹത്തിന് പ്രാപ്യമായതും താങ്ങാവുന്നതുമായ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ സജ്ജമാക്കുന്ന ഒരു കരുണാര്‍ദ്രമായ സമൂഹമാകണം. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണവും പോഷക ആഹാരവും വെല്ലുവിളിയാകാത്ത സമൂഹമാകണം.
ഇവയിലൂടെയൊക്കെയേ നമുക്ക് ഒരു നവ ഇന്ത്യ സൃഷ്ടിക്കാനും അതിനെ പരിപോഷിപ്പിക്കാനും കഴിയുകയുള്ളു. അതോടൊപ്പം സ്വന്തം ശേഷികള്‍ പരിപൂര്‍ണ്ണമായി വിനിയോഗിക്കാന്‍ ഓരോ ഇന്ത്യക്കാരനും കഴിയുകയും അതിലൂടെ ഓരോരുത്തരും സന്തുഷ്ടരും സംതൃപ്തരുമാകുകയും ചെയ്യേണ്ടതും അനിവാര്യമാണ്. അതിനായി ഓരോരുത്തരും സമൂഹത്തിനും രാജ്യത്തിനും നമ്മാല്‍ കഴിയുന്നത്ര സംഭാവനകള്‍ നല്‍കുകയും അതിന് അവരെ സഹായിക്കുകയും വേണം.
പൗരന്മാരും ഗവണ്മെന്റും തമ്മിലുള്ള ശക്തമായൊരു കൂട്ടായ്മയിലൂടെ നവ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
കറന്‍സി പിന്‍വലിക്കലിന് ശേഷം നിങ്ങള്‍ കാട്ടിയ അപാരമായ ക്ഷമാശീലവും, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ നല്കിയ പൂര്‍ണ്ണ പിന്തുണയും ഉത്തരവാദിത്തവും പരിജ്ഞാനവുമുള്ള ഒരു സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
സത്യസന്ധമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുളള നമ്മുടെ പരിശ്രമങ്ങള്‍ക്ക് കറന്‍സി പിന്‍വലിക്കല്‍ ഒരു വലിയ ഉത്തേജനമാണ് നല്‍കിയത്. ആ ഉത്സാഹവും ചലനാത്മകതയും നാം നിലനിര്‍ത്തുകയും വേണം.
സഹപൗരന്മാരെ,
സാങ്കേതിക വിദ്യ സ്വീകരിക്കേണ്ടതും ഏറ്റവും ആവശ്യമാണ്. ഒറ്റ തലമുറകൊണ്ടുതന്നെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം നേടുന്നതിനായി നാം സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളെ ശക്തിപ്പെടുത്തണം. ദാരിദ്ര്യവും നവ ഇന്ത്യയും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ല.
ഇന്ന് ലോകം വളരെ ആരാധനയോടെ ഇന്ത്യയെ നോക്കുകയാണ്. വളരുന്ന ഒരു സമ്പദ്ഘടന, കാലാവസ്ഥ വ്യതിയാനം, ദുരന്തങ്ങള്‍, മാനവിക പ്രതിസന്ധികള്‍, തീവ്രവാദം, ഭീകരവാദം തുടങ്ങി വിവിധ അന്താരാഷ്ട്ര വെല്ലുവിളികള്‍ക്ക് പരിഹാരദാതാവായ ഉത്തരവാദിത്തപ്പെട്ട ഒരു ആഗോള പൗരനായാണ് നമ്മുടെ രാജ്യത്തെ അവര്‍ നോക്കികാണുന്നത്.
ആ സ്ഥാനം ലോകത്തിന്റെ ദൃഷ്ടിയില് വീണ്ടും ഉയര്‍ത്താനുള്ള ഒരു അവസരം 2020ലെ ടോക്യോ ഒളിമ്പിക്സും നമുക്ക് നല്‍കുന്നുണ്ട്. വരുന്ന മൂന്നുവര്‍ഷങ്ങളില്‍ ഇതൊരു ദേശീയ ദൗത്യമായി നാമെല്ലാം ഏറ്റെടുക്കണം. ഗവണ്മെന്റ് ഏജന്‍സികള്‍, കായിക സ്ഥാപനങ്ങള്‍, വ്യാപാര സംരഭകര്‍ തുടങ്ങി എല്ലാവരും ഒന്നിച്ചുചേര്‍ന്ന് സംയുക്തമായി പ്രഗല്ഭരായ കായികതാരങ്ങളെ കണ്ടെത്തി, അവര്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീല സൗകര്യമൊരുക്കണം. എന്നാല്‍ ടോക്യോവില്‍ അവര്‍ക്ക് കൂടുതല്‍ മികച്ച വിജയം നേടാനാകും.
വിദേശത്തോ, സ്വദേശത്തോ എവിടെയോ താമസിക്കുന്നവരാകട്ടെ, ഇന്ത്യയിലെ പൗരന്മാരും സന്തതികളുമെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തില്‍ നമുക്ക് എന്ത് കൂട്ടിചേര്ക്കാനാകുമെന്ന് നമ്മള് നിരന്തരം ചോദിച്ചുകൊണ്ടിരിക്കണം.
സഹപൗരന്മാരേ,
നമ്മുടെ കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കുകയെന്നത് തികച്ചും സ്വാഭാവികമാണ്, പക്ഷേ നാം സമൂഹത്തെക്കുറിച്ചു കൂടി ചിന്തിക്കണം. കേവലം ചുമതലകള്‍ക്കപ്പുറം ഒരുപടികടന്നുള്ള ആ നിസ്വാര്‍ത്ഥത നാം കണക്കിലെടുക്കണം. തന്റെ കുഞ്ഞിനെ പരിലാളിച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന ഒരു അമ്മ വെറും ചുമതല മാത്രമല്ല നിര്‍വ്വഹിക്കുന്നത്. അവര്‍ കാഴ്ചവയ്ക്കുന്നത് അനുപമമായ ഒരു നിസ്വാര്‍ത്ഥതയാണ്.
* ചുട്ടു പൊള്ളുന്ന ഒരു ദിനത്തില്‍ മരുഭൂമിയിലോ, തണുത്തുറഞ്ഞ പര്‍വതങ്ങളുടെ മുകളിലോ നമ്മുടെ അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈനികര്‍ അവരുടെ ജോലി ചെയ്യുക മാത്രമല്ല, നിസ്വാര്‍ത്ഥത ഒരു പടി കൂടുതല്‍ കാഴ്ചവയ്ക്കുകയാണ്.
* മരണത്തെപ്പോലും നേരിട്ട്, ഭീകരതയോടും കുറ്റകൃത്യങ്ങളോടും മല്ലിട്ട് നമ്മെ സുരക്ഷിതരാക്കുന്ന നമ്മുടെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും കേവലം തങ്ങളുടെ ചുമതല നിര്‍വ്വഹിക്കുക മാത്രമല്ല ചെയ്യുന്നത് ജോലി ചെയ്യുക മാത്രമല്ല, അവര്‍ നിസ്വാര്‍ത്ഥത ഒരു പടി കൂടുതല്‍ കാഴ്ചവയ്ക്കുകയാണ്.
* തങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, രാജ്യത്തിന്റെ മറ്റൊരു മൂലയില്‍ ജീവിക്കുന്ന സഹ ഇന്ത്യക്കാരെ ഊട്ടാനായി അത്യന്തം കഠിനമായ സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന നമ്മുടെ കര്‍ഷകര്‍ ഒരു ജോലി ചെയ്യുക മാത്രമല്ല, അവര്‍ നിസ്വാര്‍ത്ഥത ഒരു പടി കൂടുതല്‍ കാഴ്ചവയ്ക്കുകയാണ്.
* പ്രകൃതി, ദുരന്തങ്ങള്‍ക്കു ശേഷമുള്ള രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതരായ നിരവധി ജനങ്ങളും, പൗര സംഘടനകളും, പൊതു ഏജന്‍സികളും രാപകല്‍ വ്യാപൃതരാവുന്നു. അവര്‍ നിസ്വാര്‍ത്ഥത ഒരു പടി കൂടുതല്‍ കാഴ്ചവയ്ക്കുകയാണ്.
*. നാം ഓരോരുത്തര്‍ക്കും ഈ നിസ്വാര്‍ത്ഥത ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലേ ? നമുക്ക് സാധിക്കും, നാം അത് സാധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഒരാഹ്വാനത്തെത്തുടര്ന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ സ്വമേധയാ തങ്ങളുടെ എല്‍.പി.ജി സബ്സിഡി വേണ്ടെന്നു വെച്ചു- അതു വഴി സഹ ഇന്ത്യക്കാരുടെ, ഒരു ദരിദ്ര കുടുംബത്തിന്റെ അടുക്കളയില്‍ പാചക വാതക സിലിണ്ടര്‍ എത്തിക്കാനായി. അതുവഴി ആ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, തങ്ങളുടെ കണ്ണുകളെയും ശ്വാസകോശത്തെയും തകരാറിലാക്കിയ, അടുപ്പില്‍നിന്നുള്ള പുകയില്‍ നിന്ന് രക്ഷപ്പെട്ടു.
തങ്ങളുടെ സബ്സിഡി വേണ്ടെന്നുവെച്ച ആ കുടുംബങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഒരു നിയമമോ ഗവണ്മെന്റിന്റെ ഉത്തരവോ അല്ല അവരെക്കാണ്ട് അങ്ങനെ ചെയ്യിച്ചത്. അവരുടെ പ്രതികരണം ഉള്ളില്‍നിന്ന് വന്നതാണ്.
ഈ കുടുംബങ്ങളില്‍നിന്ന് നാം പ്രചോദനമുള്‍ക്കൊള്ളണം. സമൂഹത്തിന് തിരിച്ചു നല്‍കാനുള്ള മാര്‍ഗ്ഗം നാം ഓരോരുത്തരും കണ്ടെത്തണം. മറ്റൊരാളെ, ഭാഗ്യം കുറഞ്ഞ മറ്റൊരു ഇന്ത്യക്കാരനെ സഹായിക്കാന്‍ പറ്റുന്ന എന്തെങ്കിലും നാമോരുത്തരും തെരഞ്ഞെടുക്കണം.
നമ്മുടെ രാഷ്ട്ര നിര്‍മ്മാണത്തിന് ഏറ്റവും നിര്‍ണ്ണായകമായ ഘടകം നമ്മുടെ വരും തലമുറയെ സജ്ജമാക്കുക എന്നതാണ്. ഒരു കുട്ടി പോലും പിന്തള്ളപ്പെടുന്നില്ലെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. സഹ രാഷ്ട്ര നിര്‍മ്മാതാക്കളെന്ന നിലയില്‍, ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു- നമ്മുടെ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായിക്കണമെന്ന് . നിങ്ങളുടേതല്ലാത്ത ഒരു കുട്ടിയെ പഠിപ്പിക്കാന്‍ സഹായിക്കുക. സ്കൂളില്‍ പേര് ചേര്‍ക്കുകയും ഫീസ് അടക്കുകയും ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടേതല്ലാത്ത ഒരു കുട്ടിക്കെങ്കിലും പുസ്തകങ്ങള്‍ വാങ്ങി നല്‍കുക. ഒരിക്കലെങ്കിലും!.
നമ്മുടെ ഇന്ത്യ വന്‍ നേട്ടങ്ങളുടെ പടിവാതില്‍ക്കലാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം പൂര്‍ണ്ണ തോതില്‍ സാക്ഷരത കൈവരിച്ച ഒരു സമൂഹമായി മാറും. വിദ്യാഭ്യാസം തികഞ്ഞ ഒരു സമൂഹമായി മാറുക എന്നതിലേയ്ക്ക് നാം ലക്ഷ്യം ഉയര്‍ത്തണം.
ഈ ദൗത്യത്തില്‍ നാം എല്ലാം കക്ഷികളാണ്. ഇത് നാം കൈവരിച്ചാല്‍ നമ്മുടെ രാജ്യത്തിന് നമ്മുടെ കണ്മുന്നില് തന്നെ പരിവര്‍ത്തനമുണ്ടാകും. ഈ വ്യക്തമായ മാറ്റത്തിന് നാം കാരണക്കാരായി മാറും.
2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതമ ബുദ്ധന് പറഞ്ഞു.. ‘അപ്ദീപോ ഭവ…. നാം തന്നെ നമുക്ക് വിളക്കാവുക…..’ അദ്ദേഹത്തിന്റെ അനുശാസനങ്ങള്‍ പിന് തുടര്‍ന്നു കൊണ്ട്, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അഭിനിവേശത്തോടെ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു നവ ഇന്ത്യയുടെ പന്ഥാവിനെ പ്രകാശമാനമാക്കുന്ന 125 കോടി വിളക്കുകളാകാന്‍ നമുക്ക് കൂട്ടായി സാധിക്കും.
ഒരിക്കല്‍ കൂടി നമ്മുടെ 71-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞാന്‍ നിങ്ങള്‍ക്കേവര്‍ക്കും നന്മകള് നേരുന്നു.