റിയാദ്: സൗദിയിലെ ചരിത്ര നഗരമായ ജിദ്ദയിൽ പുതിയ വിമാനത്താവളം അടുത്ത റമദാനിൽ പ്രവർത്തനം തുടങ്ങും. ഏറെ പ്രത്യേകതകൾ അവകാശപ്പെടുന്ന ഇതായിരിക്കും ഭാവിയിൽ ജിദ്ദയുടെ അടയാളം എന്ന് റിപ്പോർട്ടുകളുണ്ട്.
രണ്ടായിരത്തി പതിനെട്ട് റമദാൻ ഒന്നുമുതൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് സൗദി വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ വിമാനത്താവളം പ്രവർത്തിപ്പിക്കുവാൻ കരാർ ഏറ്റെടുത്തിരിക്കുന്നത് സിംഗപ്പൂരിലെ ചാങ്കി എയർപോർട് കമ്പനിയാണ്.
ഏറ്റവും മികച്ച വിമാനത്താവളമെന്ന രാജ്യാന്തര അംഗീകാരം 2015 ൽ ഇതിന് ലഭിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിർമ്മാണം പൂർത്തീകരിക്കുക. പ്രതിവർഷം പത്തുകോടി യാത്രക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണിത് നിർമ്മിക്കുന്നത്. 33 കിലോമീറ്റർ നീളം വരുന്ന ലഗേജ് ബെൽറ്റുകൾ, 32 എക്സ്റേ യൂണിറ്റുകൾ, 132 ലിഫ്റ്റുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക.
ഇരുപത് വർഷത്തേക്കാണ് സിങ്കപ്പൂർ കമ്പനി കരാർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ പതിനൊന്നു വർഷം വരുമാനത്തിന്റെ 35 മുതൽ അമ്പത് ശതമാനം വരെ സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. ഇരുപത് വർഷം കൊണ്ട് നിർമാണത്തിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കുകയും ചെയ്യും.
വിനോദ വിജ്ഞാന വാണിജ്യ വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വിമാനത്താവളം പ്രവർത്തിച്ചു തുടങ്ങുന്നതോടെ ജിദ്ദയുടെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.