അബുദബി: യു.എ.ഇയിലെ ഇന്ത്യക്കാരുടെ തൊഴിൽ തർക്കം ഉൽപ്പെടെയുള്ള അർഹമായ കേസുകളിൽ കേന്ദ്ര സർക്കാർ നിയമസഹായം നൽകും. നിയമ നടപടികൾക്ക് വേണ്ടിവരുന്ന മുഴുവൻ തുകയും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും നൽകുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സൂരി അബുദാബിയിൽ അറിയിച്ചു.
സ്വന്തം തെറ്റ് കൊണ്ടല്ലാതെ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരുടെ “ഓവർസ്റ്റേ ഫൈനും “ കേന്ദ്ര സർക്കാർ നൽകും. ചെറിയ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം ലഭിക്കുമെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് വരുത്തിയ പുതിയ ഭേദഗതിയിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങൾ അടുത്തമാസം ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നിരവധി പ്രവാസികൾക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സൂരി പറഞ്ഞു.
കമ്പനി പൂട്ടിയതുകാരണം, അല്ലെങ്കിൽ മാസങ്ങളായി ശമ്പളം മുടങ്ങിയ കാരണത്താൽ നിരവധി ഇന്ത്യക്കാരാണ് പ്രതിസന്ധിയിൽ കഴിയുന്നത്. പരിഹാരത്തിന് കോടതിയെ സമീപിക്കേണ്ട ഇവർക്ക് പക്ഷേ സാമ്പത്തികമായ കാരണങ്ങളാൽ അതിന് കഴിയുന്നില്ല. കുറഞ്ഞപക്ഷം, ഇവരുടെ വിഷയം കോടതിയിലെത്തിക്കാൻ ഇനി കഴിയും എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും നവ്ദീപ് സിംഗ് സൂരി പറഞ്ഞു.
സ്വന്തം പിഴവ് മൂലമല്ലാതെ വേണ്ട സമയത്ത് വിസ പുതുക്കാത്തതിനാൽ അനധികൃത താമസക്കാരായി നിരവധിപ്പേർ ആശങ്കയിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുടമയുടെ വീഴ്ചമൂലമാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത്. പ്രസ്തുത സാഹചര്യങ്ങളിൽ അനധികൃതമായി രാജ്യത്ത് ദിവസങ്ങളുടെ പിഴയടക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കാനുള്ള അനുമതി ചരിത്ര പരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹായങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ അവ പാസ്പോർട്ടിൽ രേഖപ്പെടുത്തും. ചെറിയ കുറ്റങ്ങൾക്കുള്ള പിഴയടക്കാനാവാതെ ഒട്ടേറെ ഇന്ത്യക്കാർ തടവിൽ കഴിയുകയാണെന്നും അതിനാൽ അത്തരക്കാരുടെ മോചനത്തിന് വഴിവയ്ക്കുന്ന പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ ദിനേശ്കുമാർ പറഞ്ഞു.