സൗദി സഖ്യരാജ്യങ്ങളേയും അമേരിക്കയേയും പ്രകോപിപ്പിച്ചുകൊണ്ട് ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്തർ പുനസ്ഥാപിച്ചു. ഉടൻ തന്നെ ഖത്തർ ഇറാനിലേക്ക് അംബാസഡറെ അയക്കും. ടെഹ്റാനിലേയും മിഷാദിലേയും സൗദി നയതന്ത്രകാര്യാലയങ്ങൾ ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് 2016ലാണ് ഖത്തർ ഇറാനുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത്.
സൗദിയിൽ ഷിയ പുരോഹിതനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിനെ തുടർന്ന്, ടെഹ്റാനിലേയും മിഷാദിലേയും സൗദി നയതന്ത്രകാര്യാലയങ്ങൾ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇക്കാരണത്താൽ 2016 ജനുവരിയിൽ വിഛേദിച്ച നയതന്ത്രബന്ധമാണ് പുനസ്ഥാപിക്കാൻ ഖത്തർ തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തമാക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉടൻ തന്നെ ടെഹ്റാനിലേക്ക് ഖത്തർ അംബാസഡറെ അയക്കും.
അതേസമയം, നിലവിലെ ഗൾഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇറാനും അവിടുത്തെ തീവ്രവാദ സംഘടനകൾക്കും ഖത്തർ സഹായം നൽകുന്നത് അവർക്കെതിരായ ഉപരോധത്തിന്റെ ഒരു കാരണമാണെന്ന് സൗദി സഖ്യരാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ, ഇറാനുമായി ബന്ധം പാടില്ലെന്ന് സൗദി സഖ്യം ആദ്യം ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് പിൻവലിച്ചു. നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് സഖ്യരൂപീകരണമായി കാണാനാവില്ലെങ്കിലും തെറ്റായ ചുവടുവയ്പ്പായി ഇത് കണക്കാക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഖത്തർ നീക്കം പ്രകോപനപരമാണെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി ഷേക്ക് ഖാലിദ് ബിൻ അഹമ്മദ് അൽ ഖാലിഫ പ്രതികരിച്ചു.
ഖത്തർ, ഇറാനുമായി അടുക്കാതിരിക്കാൻ വേണ്ടി കൂടിയാണ് അമേരിക്കയും പാശ്ചാത്യ ശക്തികളും അവരുടെ സൗദി സഖ്യരാജ്യങ്ങളുമായുള്ള തർക്കം പരിഹരിക്കാൻ പരിശ്രമിക്കുന്നതും. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെ പുതിയ നീക്കം.