ഫ്ലോറിഡ: അമേരിക്കയെ വിറപ്പിച്ച് ഇർമ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ എത്തി. ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി. അപകടത്തിൽ നാലുപേർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കരീബിയൻ ദ്വീപുകളിൽ വൻനാശം വിതച്ച ഇർമ ചുഴലിക്കാറ്റ് മഴയും മണ്ണിടിച്ചിലും രൂക്ഷമാക്കി ഫ്ലോറിഡയിൽ എത്തി. സെൻട്രൽ മിയാമിയിലും പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 215 കിലോമീറ്റർ വേഗത്തിലാണ് ഇർമ വീശിയടിക്കുന്നതെന്ന് കാലാവസ്ഥ നീരിക്ഷകർ അറിയിച്ചു.
ഫ്ലോറിഡയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ക്യൂബയുടെ വടക്കുഭാഗത്തു നിന്ന് ഫ്ലോറിഡയിലേക്കെത്തിയ കാറ്റിന് ശക്തി കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു.
ജനജീവിതം ഭീഷണിയിലാക്കുന്ന അവസ്ഥയാണ് ഫ്ലോറിഡയിലുളളതെന്നും 65 ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചുവെന്നും ഫ്ലോറിഡ ഗവർണർ റിക്ക് സ്കോട്ട് അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യക്കാരുടെ സുരക്ഷക്കായി എല്ലാ സജ്ജീകരണവും ചെയ്തിട്ടുണ്ടെന്ന് യുഎസിലെ ഇന്ത്യൻ അംബാസിഡർ സന്തോഷ് ജാ വ്യക്തമാക്കി. ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് നാട്ടിലെത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
ഫ്ലോറിഡയിൽ നിന്ന് തെക്കൻ തീര നഗരങ്ങളായ നേപ്പിൾസ്, ടാംപബേ എന്നിവിടങ്ങളിലേക്കാണ് ഇർമ ചുഴിലിക്കാറ്റ് നീങ്ങുന്നത്.