കൊൽക്കത്ത : സിപിഎം ഉന്നത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്യസഭ എം പി റിതബ്രത ബാനർജി . സിപിഎം പോളിറ്റ് ബ്യൂറോയിൽ മുസ്ളിം സംരണമുണ്ടെന്നും അതുകൊണ്ടാണ് മുതിർന്ന നേതാവായ മുഹമ്മദ് സലിം പോളിറ്റ് ബ്യൂറോ അംഗമായതെന്നും ബാനർജി ആരോപിച്ചു . പോളിറ്റ് ബ്യൂറോയിലുള്ളവർ ബംഗാൾ വിരുദ്ധരാണെന്നും സീതാറാം യച്ചൂരിയെ രാജ്യസഭയിൽ മത്സരിപ്പിക്കാത്തതിനു പിന്നിൽ പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദ കാരാട്ടുമാണെന്നും ബാനർജി തുറന്നടിച്ചു .
രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതിനു ശേഷം മുഹമ്മദ് സലിമും മകനും തനിക്കെതിരെ വ്യാജ ആരോപണങ്ങൾ അഴിച്ചു വിട്ടെന്നും എം.പി ആരോപിച്ചു. മുഹമ്മദ് സലിമിന്റെ നേതൃത്വത്തിൽ തന്നെ കുറിച്ച് അന്വേഷിച്ച സിപിഎം കമ്മീഷൻ കംഗാരു കോടതിയാണെന്നും ബാനർജി കുറ്റപ്പെടുത്തി. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാൻ സമ്മതിക്കാത്തതിനു പിന്നിൽ പോളിറ്റ് ബ്യൂറോയുടെ ബംഗാളി വിരുദ്ധ നിലപാടാണെന്നും അദ്ദേഹം തുറന്നടിച്ചു.
തന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് സിപിഎം അന്വേഷണ സംഘം നിയമ വിരുദ്ധമായി ശേഖരിച്ചു . ഇത് താൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ അറിയിച്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് . കൊൽക്കത്ത പൊലീസിലെ സൈവർ വിംഗിനെ സമീപിക്കുമെന്നും ബാനർജി വ്യക്തമാക്കി.
ആഡംബര ജീവിതം നയിച്ചുവെന്ന് ആരോപിച്ച് റിതബ്രത ബാനർജിയെ പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ് . പോളിറ്റ് ബ്യൂറോയ്ക്ക് നേരേ ആരോപണമുന്നയിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട് .കഴിഞ്ഞ ഒരു വര്‍ഷം യാത്രാബത്തയായി ബാനര്‍ജി 69 ലക്ഷം രൂപ വാങ്ങിയതും വിവാദമായിരുന്നു. പികെ ശ്രീമതിയും എം ബി രാജേഷുമടക്കമുള്ളവരും യാത്രാ ബത്തയായി വലിയ തുക കൈപ്പറ്റിയെങ്കിലും ബാനര്‍ജിക്കെതിരെയാണ് വിവാദമുയര്‍ന്നത്.