ഷാർജാ: യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് വാരാന്ത്യ അവധിയും ശമ്പളത്തോടു കൂടിയ ഒരു മാസത്തെ വാർഷിക അവധിയും നൽകാൻ അനുശാസിക്കുന്ന പുതിയ ഗാർഹിക തൊഴിൽ നിയമത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി. പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത രേഖകൾ തൊഴിലാളിക്കു തന്നെ സൂക്ഷിക്കാൻ അനുമതി നൽകുന്ന നിയമത്തിന് ഇന്നാണ് അനുമതി ലഭിച്ചത്.
യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും അവകാശങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന തൊഴിൽ നിയമത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി.
ഒരു ദിവസത്തെ വാരാന്ത്യ അവധി, ശമ്പളത്തോടെയുള്ള ഒരു മാസത്തെ വാർഷിക അവധി, തുടർച്ചയായി എട്ട് മണിക്കൂർ ഉൾപ്പെടെ ദിവസം കുറഞ്ഞത് 12 മണിക്കൂർ വിശ്രമം തുടങ്ങിയവ ഗാർഹിക തൊഴിലാളികൾക്ക് ഉറപ്പു നൽകുന്ന നിയമത്തിന് ഇന്നാണ് പ്രസിഡന്റിന്റെ അനുമതി ലഭിച്ചത്.
കൂടാതെ, വ്യക്തിഗത രേഖകൾ തൊഴിലാളിയുടെ പക്കൽ തന്നെ സൂക്ഷിക്കാനും നിയമം അനുമതി നൽകുന്നു. തൊഴിലാളിയുടേയും തൊഴിൽ ദാതാവിന്റേയും അവകാശം സംരക്ഷിക്കുന്നതാണ് നിയമം എന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി സഖർ ഗൊബാഷ് സയീദ് ഗൊബാഷ് പറഞ്ഞു. നിയമത്തോടുള്ള വിധേയത്വവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കാര്യങ്ങൾ ചെയ്യുന്നതിലുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് നിയമ രൂപീകരണത്തിലൂടെ വ്യക്തമാവുന്നതെന്ന് സഖർ ഗൊബാഷ് സയീദ് ഗൊബാഷ് പറഞ്ഞു.
സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ട് മാസത്തിനുശേഷം നിയമം പ്രാബല്യത്തിലാവും.
നിയമ പ്രകാരം വീട്ടു വേലക്കാർ, സ്വകാര്യ ബോട്ട്, കപ്പൽ ജീവനക്കാർ, വാച്ച്മാൻ, സുരക്ഷാ ജീവനക്കാർ, വീടുകളിലെ ആട്ടിടയൻ, കുടുംബ പാചകക്കാരൻ, വീടുകളിലെ കുതിര പരിപാലകർ, ഫാൽക്കൻ പരിപാലകനും പരിശീലകനും, വീട് സൂക്ഷിപ്പുകാരൻ, സ്വകാര്യ പരിശീലകൻ, സ്വകാര്യ അധ്യാപകർ, ശിശു സംരക്ഷകർ, വീട്ടു തോട്ടങ്ങളുടെ പരിപാലകർ, സ്വകാര്യ നഴ്സ്, സ്വകാര്യ പി.ആർ.ഒ, സ്വകാര്യ എഞ്ചിനീയർ എന്നിവരെയാണ് ഗാർഹിക തൊഴിലാളികളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.