അബുദബി: ഗതാഗത നിയമലംഘനങ്ങൾ തടയാൻ അബുദാബി പൊലീസിന്റെ വ്യാപക ബോധവത്കരണം. ഓരോ ലംഘനത്തെ കുറിച്ചും, അതിന് ലഭിക്കുന്ന പിഴയും ബ്ലാക്ക് പോയിന്റും വ്യക്തമാക്കുന്ന സന്ദേശങ്ങളിലൂടെയാണ് പൊലീസിന്റെ ബോധവത്കരണം തുടരുന്നത്.
പുതിയ ട്രാഫിക് നിയമം നിലവിൽ വന്നശേഷമുള്ള മാറ്റങ്ങൾ പൂർണമായും ഉൾക്കൊള്ളാനുള്ള അവസരമാണ് അബുദാബി പൊലീസ് ബോധവത്കരണത്തിലൂടെ ഒരുക്കുന്നത്. ഓരോ ലംഘങ്ങളെ കുറിച്ചും അതിനു ലഭിക്കുന്ന പിഴയും ബ്ലാക്ക് പോയിന്റും വ്യക്തമാക്കുന്ന സന്ദേശങ്ങൾ ജനങ്ങളുടെ മൊബൈലിലേക്ക് അയക്കുകയാണ് അബുദാബി പൊലീസ്.
നിങ്ങളുടെ കാറിന്റെ കണ്ണാടി ടിന്റ് ചെയ്യാം, എന്നാൽ അതിന്റെ തോത് 50 ശതമാനത്തിൽ കൂടിയാൽ ലഭിക്കുന്ന പിഴ 1500 ദിർഹമാണ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിലൂടെയോ, മറ്റും ശ്രദ്ധ റോഡിൽ നിന്നും മാറിയാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹന മോഡിഫിക്കേഷനിലൂടെ വളരെ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനം ഹരം പകരാമെങ്കിലും കീശ കാലിയാവും.
2000 ദിർഹവും 12 ബ്ളാക് പോയിന്റുമാണ് ശിക്ഷ. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണമാണ് അബുദാബി പൊലീസ് നടത്തുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി ബോധവത്കരണത്തിനു പുറമേ പട്രോളിംഗിന്റെ എണ്ണം കൂട്ടുകയും, റഡാറുകൾ സ്ഥാപിക്കുകയും, ദൃശ്യപരിധി കുറയുമ്പോഴെല്ലാം ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്ത് അബുദാബി പൊലീസ് ശക്തമായി രംഗത്തുണ്ട്.