ദുബായ്: യുഎഇയുടെ കൃത്രിമ ബൗദ്ധിക നയം പ്രഖ്യാപിച്ചു. കഴിവുകളുടേയും വിഭവങ്ങളുടേയും ചിറകിലേറി കൂടുതൽ വികസനത്തിലേക്ക് കുതിക്കാനുള്ള ചുവടുവയ്പ്പാണിതെന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തിക്കൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ദീർഘവീക്ഷണത്തിന് പേരുകേട്ട യുഎഇ ഭരണാധികാരികളുടെ ഭാവിയിലേക്കുള്ള മറ്റൊരു ഉജ്ജ്വല കുതിപ്പിനാണ് ഇന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചത്. വരുന്ന കാലത്തിന്റെ വികസനത്തിന്റേയും കുതിപ്പിന്റേയും നയരൂപീകരണത്തിനുള്ള യു.എ.ഇയുടെ കൃത്രിമ ബൗദ്ധിക നയത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് അദ്ദേഹം നടത്തിയത്.
നിലവിലെ സ്മാർട് ഗവൺമെന്റ് ഘട്ടത്തിനുശേഷമുള്ള വികസന പ്രവർത്തനങ്ങളും സേവനമേഖലയും രാജ്യത്തിന്റെ കൃത്രിമ ബൗദ്ധിക നയത്തിന് അടിസ്ഥാനമായിട്ടായിരിക്കും രൂപീകരിക്കുക. സർക്കാരിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും നേട്ടങ്ങളുടെ സമ്പൂർണ്ണതയുടെ തോത് ഉയർത്തുകയുമാണ് ലക്ഷ്യം. ഇതിലൂടെ സമസ്ത മേഖലകളിലും ആധുനിക സാങ്കേതികതയും സംവിധാനങ്ങളും ഒരുക്കി സമൃദ്ധവും നവീനവുമായ ഒരു അന്തരീക്ഷം ഇതിലൂടെ കൈവരിക്കാനാകുമെന്ന് ഭരണകർത്താക്കൾ പ്രതീക്ഷിക്കുന്നു.
എല്ലാവിധ കഴിവുകളുടേയും വിഭങ്ങളുടേയും ഗുണപരമായ വിനിയോഗം നടക്കുന്നുവെന്ന് പദ്ധതിയിലൂടെ ഉറപ്പുവരുത്തും. വികസന പദ്ധതികളും ഭാവി പരിപാടികളും വേഗത്തിൽ നടപ്പിലാക്കാൻ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 വർഷം മുൻപ് ഇ-ഗവൺമെന്റ് സേവനങ്ങൾക്ക് തുടക്കം കുറിച്ചെന്നും നിലവിലെ സ്മാർട് ഗവൺമെന്റ് ഘട്ടത്തിനുശേഷം കൃതൃമ ബൗദ്ധികതയിലൂന്നി രാജ്യം വൻ കുതിപ്പു നടത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.