മസ്കറ്റ്: ഒമാനിൽ അഞ്ച് വർഷത്തിനുള്ളിൽ വാഹനാപകടങ്ങളിൽ 72 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. റോയൽ ഒമാൻ പൊലീസ് സ്വീകരിച്ച നടപടികളാണ് അപകട നിരക്ക് കുറയ്ക്കാൻ സഹായിച്ചതെന്ന് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ എഞ്ചിനീയർ മുഹമ്മദ് ബിൻ അവാദ് അൽ റവാസ് പറഞ്ഞു.
ഈ മാസം 18 ന് രാജ്യം ട്രാഫിക് സുരക്ഷാ ദിനം ആചരിച്ചതിന് പിന്നാലെയാണ്, അപകട നിരക്ക് കുറച്ച് റോഡുകൾ സുരക്ഷിതമാക്കാൻ ഒമാൻ റോയൽ പൊലീസ് സ്വീകരിച്ച നടപടികൾ ഗുണം ചെയ്യുന്നതായി അധികൃതർ അറിയിച്ചത്.
2012 നെ അപേക്ഷിച്ച് ഒമാനിലുണ്ടായ വാഹനാപകടങ്ങളിൽ 72 ശതമാനത്തിന്റേയും മരണനിരക്കിൽ 50 ശതമാനത്തിന്റേയും കുറവുണ്ടായതായി ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ എഞ്ചിനീയർ മുഹമ്മദ് ബിൻ അവാദ് അൽ റവാസ് പറഞ്ഞു. പരിക്കേറ്റവരുടെ കാര്യത്തിൽ 24 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ നിർദ്ദേശാനുസരണം പൊലീസ് സ്വീകരിച്ച മികച്ച നടപടികളാണ് ഗുണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഉപയോഗിക്കുന്നവർക്ക് സുരക്ഷിതമായ റോഡ് എന്ന ലക്ഷ്യം മുൻനിർത്തിയാണ് രാജ്യം റോഡ് സുരക്ഷാ ദിനം ആചരിക്കുന്നത്.
ദിനാചരണത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും മികച്ച റോഡ് ഉപയോഗത്തിനും സുരക്ഷയ്ക്കും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസമുണ്ടെന്നും മുഹമ്മദ് ബിൻ അവാദ് അൽ റവാസ് പറഞ്ഞു. പട്രോളിംഗ് കൂട്ടിയും ബോധവത്കരണം വ്യാപകമാക്കിയും റോഡപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ റോയൽ ഒമാൻ പൊലീസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.