ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയിൽ മൂന്നരമാസമായി ശംബളം ലഭിക്കാത്തതിനെ തുടർന്ന് ജോലിയിൽ നിന്നും വിട്ടുനിന്നതിന്റെ പേരിൽ മർദ്ദനവും ഭീഷണിയും നേരിടുന്ന തൊഴിലാളികൾക്ക് മുൻപും സമാനമായ അവസ്ഥയെ നേരിടേണ്ടിവന്നിട്ടുണ്ട്. മലയാളികളായ തൊഴിലാളികൾ തന്നെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അന്തിയുറങ്ങാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിലാണ് ഇവരിപ്പോൾ. ഇവരുടെ കഷ്ടപ്പാടിന്റെ കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായി.
സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ ഖുമ്ര എന്ന സ്ഥലത്തെ അൽ റുവേലി ട്രാൻസ്പോർട്ടിംഗ് കമ്പനിയിലെ ജീവനക്കാരായ 12 മലയാളികൾ മൂന്നരമാസമായി ശംബളമില്ലാതെ കഷ്ടപ്പെടുന്നത് ജനം ടി.വി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തൊഴിലുടമയുടെ ക്രൂരത ഇവർ തന്നെ മൊബൈലിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി. തങ്ങളെ കഷ്ടപ്പാടുകൾ ഇവർ വീണ്ടും വിവരിച്ചു. ഇതാദ്യമല്ല തങ്ങൾക്ക് സമാന അവസ്ഥയുണ്ടാകുന്നതെന്ന് ഇവർ പറയുന്നു. വാടക നൽകാത്തിതനാൽ, ഒരാഴ്ചയായി താമസ സ്ഥലത്ത് കറണ്ടുമില്ല. ഇതേ തുടർന്ന് ഇവർ വാഹനങ്ങളുടെ പുറത്താണ് അന്തിയുറങ്ങുന്നത്.
മുൻപ് ശംബളം ലഭിക്കാതെ വന്നപ്പോൾ ജോലിയിൽ നിന്ന് വിട്ടുനിന്ന തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചു. പീഢനം സഹിക്കാനാവാതെ ഏഴ് നേപ്പാൾ സ്വദേശികൾ അവരുടെ എംബസിയുടെ സഹായത്തോടെ സ്വദേശത്തേക്ക് മടങ്ങി. ഹെവിഡ്യൂട്ടി ഡ്രൈവർമാരായ ഇവരെല്ലാം ആറ് മാസം മുതൽ രണ്ടര വർഷം വരെയായി ഈ കമ്പനിയിലെ ജീവനക്കാരാണ്. മുടങ്ങിയ ശംബളവും ആനുകൂല്യങ്ങളും ലഭ്യമാക്കി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ഇവരുടെ അപേക്ഷ.