ഗൾഫ് പ്രതിസന്ധി പരിഹരിച്ച് ജി.സി.സി രാജ്യങ്ങളുടെ ഐക്യം പുനഃസ്ഥാപിക്കണമെന്ന് കുവൈറ്റ്. പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നത് മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബ പറഞ്ഞു. കുവൈറ്റ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിലൂടെ ഉടലെടുത്ത ഗൾഫ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പ്രതീക്ഷകളേയും ആഗ്രഹങ്ങളേയും തകർക്കുന്ന വിപരീതഫലം ഉളവാക്കുന്ന ഒന്നായി മാറുമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബയുടെ മുന്നറിയിപ്പ്. കുവൈറ്റ് പാർലമെന്റിന്റെ 15-ാം മത് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നം കൈവിട്ടുപോയാൽ ഉണ്ടാകുന്ന ദോഷത്തെ കുറിച്ച് എല്ലാവരും ബോധവാൻമാരാകണം. കൂടുതൽ അന്താരാഷ്ട്ര ഇടപെടലിലേക്ക് കാര്യങ്ങൾ പോകുന്നത് ഗുണം ചെയ്യില്ല. പ്രശ്നങ്ങൾ തുടരുന്നത് ഗൾഫ് രാജ്യങ്ങളുടേയും ജനതയുടേയും സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കി വിഷയത്തിൽ മാധ്യസ്ഥം വഹിക്കുന്ന കുവൈറ്റിന്റെ ഇടപെടലിന്റെ പ്രാധാന്യം ഏവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കക്ഷികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന മൂന്നാം കക്ഷിയല്ല കുവൈറ്റ്. രണ്ട് സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്ന കുടുംബാംഗമാണ് കുവൈറ്റ്. ചരിത്രപരമായ ഇടപെടലാണ് തങ്ങളുടേതെന്നും കുവൈറ്റ് അമീർ പറഞ്ഞു.
തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് സൗദി സഖ്യരാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ വിധത്തിലുമുള്ള ബന്ധം ജൂൺ അഞ്ചിന് വിഛേദിച്ചതോടെ തുടങ്ങിയ ഗൾഫ് പ്രതിസന്ധി പരിഹാരമില്ലാതെ തുടരുകയാണ്.