റിയാദ്: സൗദിയിൽ ഭീകരപ്രവർത്തനത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭീകരവിരുദ്ധ നിയമം വരുന്നു. ഭീകരർക്ക് 30 വർഷം വരെ ജയിൽശിക്ഷയും 10 മില്യൻ സൗദി റിയാൽവരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
ജനങ്ങളുടെ മരണത്തിൽ കലാശിക്കുന്ന ഭീകരാക്രമണം നടത്തുകയോ, അതിന് സാമ്പത്തിക സഹായം നൽകുകയോ ചെയ്താൽ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭീകരവിരുദ്ധ നിയമമാണ് സൗദിയിൽ വരുന്നത്. ഭീകവാദികളെ സഹായിക്കാനായി അധികാര ദുർവിനിയോഗം നടത്തുകയോ, അല്ലെങ്കിൽ ഭീകരവാദികളെ സഹായിക്കാനായി അയാളുടെ കഴിവോ സോഷ്യൽ മീഡിയ അക്കൗണ്ടോ ഉപയോഗിച്ചാൽ കുറഞ്ഞത് 15 വർഷം ജയിൽശിക്ഷ ലഭിക്കും.
രാജാവിനേയോ, കരീടാവകാശിയേയോ പരാമർശിക്കുകയും മതത്തേയും നീതിയേയും വെല്ലുവിളിക്കുകയും ചെയ്യുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. വെടിക്കോപ്പുകളോ സ്ഫോടകവസ്തുക്കളോ ഉപയോഗിച്ച് ഭീകരപ്രവർത്തനം ചെയ്യുന്നവർക്ക് 10 മുതൽ 30 വർഷം വരെയും, ഭീകര സംഘടന രൂപീകരിക്കുകയോ, അതിൽ ഉന്നത സ്ഥാനം വഹിക്കുകയോ ചെയ്യുന്നവർക്ക് 10 മുതൽ 25 വർഷം വരെയും ജയിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു.
ഭീകരവാദത്തിലേക്ക് തിരിയുന്ന സൈനികർക്ക് 30വർഷം വരെയും, ഭീകരവാദ റിക്രൂട്ട്മെന്റിന് സഹായിക്കുകയോ, അവർക്ക് സാമ്പത്തിക സഹായം നൽകുകയോ ചെയ്താൽ എട്ട് മുതൽ 25 വർഷം വരെയും ജയിൽ ശിക്ഷ ലഭിക്കും.
ഭീകരവാദികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലന സൗകര്യമോ, പരിശീലനമോ നൽകുകയോ, അതിനായി മാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവർക്ക് 10 മുതൽ 25 വർഷം വരെ തടവ് ലഭിക്കും. ഭീകരർക്ക് ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ നൽകുന്നവർക്ക് 30 വർഷം വരെയും, ഭീകരർക്ക് താവളമോ, ചികിത്സയോ, യാത്രാ സൗകര്യമോ, യോഗസൗകര്യമോ ഒരുക്കുന്നവർക്ക് 20 വർഷം വരെയും തടവ് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
കുറ്റങ്ങൾക്ക് മൂന്നുമുതൽ 10 മില്യൻ സൗദി റിയാൽ വരെ പിഴയും ചുമത്തും.