ചെന്നൈ : അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് രണ്ടാം ദിനവും തുടരുന്നു.
‘ഓപ്പൺ ക്ലീൻ മണി’യുടെ ഭാഗമായാണു റെയ്ഡ്. നോട്ടുനിരോധന കാലയളവിൽ കള്ളപ്പണം വെളുപ്പിച്ച കടലാസ് കമ്പനികളിൽ ചിലതിനു ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരൻ എന്നിവരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.1800 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച തമിഴ്നാട്, പുതുച്ചേരി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു. . ദിനകരന്റെയും, ശശികലയുടെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള ജയ ടിവി, മുഖപത്രം നമത് എംജിആർ എന്നിവയുടെ ഓഫീസുകളിലും ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലും പരിശോധന നടന്നു.
ചിലയിടത്ത് റെയ്ഡ് സമാപിച്ചതായും, ചില സ്ഥാപനങ്ങളിലെ പരിശോധന തുടരുന്നതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വൻതോതിൽ പണവും, രേഖകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.പിടിച്ചെടുത്ത പണത്തിന്റെ കണക്കുകൾ പുറത്തു വിട്ടിട്ടില്ല.