ന്യൂഡൽഹി : ശത്രുരാജ്യത്തിന്റെ ആസൂത്രിത ആക്രമണങ്ങൾക്ക് ദ്രുതഗതിയിൽ മറുപടി നൽകാനൊരുങ്ങി ഇന്ത്യ.
ശത്രുതീരത്തിനു 300 കിലോമീറ്ററോളം അകലെനിന്നു ശബ്ദാതിവേഗത്തിൽ പറന്നെത്തി കരയാക്രമണം നടത്താൻ കഴിവുള്ള ബ്രഹ്മോസ് മിസൈൽ ,ഇന്ത്യൻ വ്യോമസേനയുടെ വൻ പ്രഹരശേഷിയുള്ള സുഖോയ് 30 വിമാനത്തിൽ നിന്നാണ് പരീക്ഷിക്കുന്നത്.
ഈ മാസം അവസാനമാണ് പരീക്ഷണ പറക്കൽ.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി വ്യോമസേന അധികൃതർ അറിയിച്ചു.
ശബ്ദാതി വേഗ മിസൈൽ ഇത്തരത്തിൽ ഒരു പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ലോകത്ത് തന്നെ ഇതാദ്യമാണ്.സുഖോയും,ബ്രഹ്മോസും തമ്മിൽ യോജിപ്പിക്കുന്ന സങ്കീർണ്ണമായ ദൗത്യം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.
ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം.
3200 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.