ന്യൂഡൽഹി : ജഡ്ജിമാർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി.
മുതിർന്ന അഭിഭാഷകരായ കാമിനി ജെയ്സ്വാളും പ്രശാന്ത് ഭൂഷണുമായിരുന്നു ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ആരോപണം കോടതി അലക്ഷ്യ നടപടിയാണ് എന്ന് പറഞ്ഞ കോടതി ഇതിന്റെ പേരിൽ ആർക്കെതിരെയും കേസെടുക്കില്ലെന്ന് വ്യക്തമാക്കി.ജസ്റ്റിസ് ആർ.കെ.അഗർവാൾ അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഹർജി തള്ളിയത്.
ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.
ഇതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയായ ഐ.എം ഖുദുസിയെ ഇടനിലക്കാരാനാക്കിയെന്നും ആരോപണമുയർന്നിരുന്നു.
ഈ കേസ് മുൻ ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് നല്കിയ ഹർജിയാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ തള്ളിയത്. ഹർജി നൽകിയവരുടെ പേരെടുത്ത് പറയാതെ കോടതി ചില വിമർശനങ്ങളും നടത്തി.
എഫ്.ഐ.ആർ വേണ്ടവിധം പരിശോധിക്കാതെയാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അത് സുപ്രീം കോടതിയുടെ മഹത്വത്തെ കുറിച്ച് അനാവശ്യ സംശയത്തിനിടയാക്കിയെന്നും കോടതി പറഞ്ഞു.