റിയാദ്: സൗദി അറേബ്യയില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ഉടന്‍ സമ്പൂര്‍ണ്ണ സ്വദേശവല്ക്കരണം നടപ്പിലാക്കും.പത്തു വര്‍ഷം മുന്‍പ് മന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ ഇതോടെ ഒഴിഞ്ഞ് കൊടുക്കേണ്ടിവരും.
2007 ല്‍ സൗദി മന്ത്രിസഭ അംഗീകരിച്ച നിയമം പത്ത് വര്‍ഷം പിന്നിട്ടെങ്കിലും സ്വര്‍ണക്കടകളിലെ സ്വദേശികളുടെ അനുപാതം കുറവാണെന്ന് മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.സ്വര്‍ണാഭരണ സ്ഥാപനങ്ങളില്‍ നൂറു ശതമാനം സ്വദേശവല്ക്കരണം രണ്ടാഴ്ചക്കകം നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഈ രംഗത്ത് ധാരാളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്.എന്നാല്‍ ഡിസംബര്‍ അഞ്ചുമുതല്‍ വിദേശികള്‍ സ്വര്‍ണ്ണ കടകളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.നിര്‍ദ്ദേശം അവഗണിച്ച് തൊഴിലെടുക്കുന്ന വിദേശികള്‍ക്കെതിരെ വലിയ പിഴ ഈടാക്കുകയും,ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്യും.
ഒക്ടോബര്‍ ആദ്യം സമ്പൂര്‍ണ്ണ സ്വദേശവല്ക്കരണത്തെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ നിയമത്തില്‍ ഒരിളവും ലഭിക്കാനിടയില്ല.നിലവില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള മേഖലകളില്‍ സ്വദേശികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്.
അതുപോലെ സ്വര്‍ണ്ണ വ്യാപാര മേഖലയും സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെക്കുവാനാണ് തീരുമാനം.സൗദി പൗരന്മാരാണ് സ്വര്‍ണ വിപണിയില്‍ ഏറ്റവുമധികം നിക്ഷേപം ഇറക്കിയിട്ടുള്ളത്.എന്നാല്‍ ആഭരണ നിര്‍മ്മാണ രംഗത്തും,വ്യാപാര മേഖലയിലും പ്രവര്‍ത്തിക്കുന്നതില്‍ കൂടുതലും വിദേശികളാണ്.
എന്തായാലും ഈ മേഖല കൂടി സ്വദേശവല്ക്കരിക്കുന്നതോടെ നിരവധി വിദേശികള്‍ക്ക് മടങ്ങേണ്ടി വരും.എന്നാല്‍ തൊഴിലന്വേഷകരായ സ്വദേശി പൗരന്മാര്ക്ക് അത് അനുഗ്രഹമായി മാറുകയും ചെയ്യും