ലണ്ടന്‍ : ഐഎസിന്റെ പിടിയിൽപെട്ട് താൻ സഹിക്കേണ്ടി വന്ന സഹനങ്ങളെ കുറിച്ച് പറയുമ്പോൾ പലപ്പോഴും നാദിയ മുറാദെന്ന 24 കാരിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.
ഐഎസ് അടിമയായുള്ള തന്റെ ദുരിത ജീവിത കഥ ലണ്ടനില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു നാദിയ.
ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ലൈംഗിക അടിമയെന്നാണ് നാദിയ മുറാദിന് ലോകം നൽകുന്ന വിശേഷണം.2016ല്‍ മനുഷ്യക്കടത്തിന് വിധേയരായി രക്ഷപ്പെട്ടവരുടെ യുഎന്‍ ഗുഡ് വില്‍ അംബസഡറായിരുന്നു നാദിയ.
ഇറാനിലെയും,സിറിയയിലെയും പ്രധാനകേന്ദ്രങ്ങൾ നഷ്ടപ്പെട്ട് ഐഎസ് പിന്‍വാങ്ങുമ്പോള്‍ യസീദി സ്ത്രീയായ നാദിയ മുറാദിന്റെ ജീവിതം ഐ എസ് ഭീകരതയുടെ മറ്റൊരു തെളിവായി ശേഷിക്കും.
ഈ ജീവിതം താനായി തിരഞ്ഞെടുത്തതല്ല,പക്ഷേ ആരെങ്കിലും ഇതൊക്കെ തുറന്നു പറയണം എന്ന് പറഞ്ഞാണ് നാദിയ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവരുടെ ജീവിതം പറയാന്‍ തുടങ്ങിയത്.
വടക്കന്‍ ഇറാഖിലെ കോച്ചോ എന്ന ദരിദ്രഗ്രാമത്തില്‍ സാധാരണ ജീവിതം നയിച്ച നാദിയ .2014ലാണ് ഐഎസ് തീവ്രവാദികള്‍ കോച്ചോയിലെത്തുന്നത്. ഗ്രാമത്തിലെ പുരുഷന്മാരെയെല്ലാം ഭീകരർ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ആറ് പേര് നാദിയയുടെ സഹോദരന്മാരായിരുന്നു.
എല്ലാവരെയും വലിച്ചിഴച്ച് ഒരു ബസ്സിലിട്ടാണ് കൊണ്ടു പോയത്. ഒപ്പമുള്ളവരില്‍ ചിലര്‍ തന്റെ ബന്ധുക്കളായിരുന്നുവെന്നും, മറ്റ് ചിലര്‍ അയല്വാസികളായിരുന്നുവെന്നും നാദിയ ഓർക്കുന്നു. ബസ്സിനുള്ളില്‍ വെച്ച് ഒരു സ്ത്രീയോട് ഒരാളും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതകളാണ് അവര്‍ തങ്ങളോട് ചെയ്തത്. കണ്മുന്നിൽ വച്ചാണ് തന്റെ അമ്മയെ വെടിവെച്ചു കൊന്നത്. വയസ്സായ മറ്റൊരു സ്ത്രീയെ തീയിട്ടു കൊന്നു.
താനടക്കമുള്ള ചെറിയ പെണ്‍കുട്ടികളെ മൊസൂളിലെ ഒരു ധനിക കുടുംബത്തിലേക്കാണ് കൊണ്ടു പോയത്. അവിടെ വെച്ച് ഒരാള്‍ ഉദരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു.
എല്ലാ കാര്യങ്ങളും ഞാനെന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും ഈ ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലല്ലോ’, നാദിയ പറയുന്നു.
യസീദി സ്ത്രീകളെയും,ഒൻപത് വയസ്സുള്ള പെണ്‍കുട്ടികളെയും പീഡിപ്പിക്കാനായി മത ചിട്ടകള്‍ പോലും തങ്ങളുടെതായ രീതിയിൽ മാറ്റി ഐഎസ് ഭീകരർ സ്വയം ന്യായീകരിച്ചു .പീഡനം സഹിക്കവയ്യാതെ പല സ്ത്രീകളും ജീവനൊടുക്കി. രക്ഷപ്പെടാന്‍ ശ്രമിച്ച ചില സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി.
ഒരിക്കല്‍ ഒരു ഐഎസ് തീവ്രവാദി പൂട്ടാൻ കഴിയാത്ത മുറിക്കുള്ളില്‍ തന്നെ ഒറ്റയ്ക്കാക്കി പോയി. ആ സമയം വാതില്‍ തുറന്ന് മതില് ചാടിക്കടന്നാണ് രക്ഷപ്പെടുന്നത്. അത് ധൈര്യമായിരുന്നില്ല. കൊല്ലപ്പെടുന്നതിന്റെയും ദ്രോഹിക്കപ്പെടുന്നതിന്റെയും പേടിയില്‍ അതിജീവനത്തിനായി നടത്തിയ ഒരു ശ്രമമായിരുന്നു,വിജയിക്കുമോയെന്നു പോലും ഉറപ്പില്ലാത്ത ശ്രമം.
അവിടെ നിന്നും ഓടി രക്ഷപെട്ട് പരിചയമില്ലാത്ത ഒരു വീട്ടില്‍ കയറി നാദിയ സഹായത്തിനഭ്യര്‍ഥിച്ചു. ആ വീട്ടുകാരാണ് നാദിയയെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്. അവസാനത്തെ ചെക്ക്പോയിന്റില്‍ രക്ഷപ്പെട്ടോടിയ ആളുകളുടെ ഫോട്ടോകളുടെ കൂട്ടത്തില്‍ നാദിയ കണ്ടു അവളുടെ ഫോട്ടോയും . പിന്നീട് 2015ല്‍ ജര്‍മ്മനിയിൽ അഭയാര്‍ഥിയായി .
മൊസൂളിലെ 20 ലക്ഷം പേരില്‍ 2000 ഓളം പേരെ ഐഎസ് തട്ടികൊണ്ടു വന്നതാണ്. ആ ലക്ഷകണക്കിന് കുടുംബങ്ങള്‍ മനസ്സു വെച്ചാല്‍ രക്ഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ യസീദി സ്ത്രീകളെ. എന്നാൽ അവരാരും അതിനായി ശ്രമിച്ചില്ല . നാദിയയുടെ വാക്കുകളിലും അമർഷമുണ്ട്.
എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളുടെ കഥ ‘ദി ലാസ്റ്റ് ഗേൾ‘ എന്ന് പേരിട്ടിരിക്കുന്ന ബുക്കിൽ വിവരിക്കുന്നുണ്ട് നാദ്ദിയ.