ലണ്ടൻ: ലണ്ടനിലെ ഓക്സ്ഫഡ് സ്ട്രീറ്റിൽ വെടിവയ്പ്പ് നടന്നിട്ടില്ലെന്ന് പോലീസ് നിഗമനം. ആരെയും സംശയാസ്പദമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നറിയിച്ച പോലീസ് തെരച്ചിൽ അവസാനിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഓക്സ്ഫഡ് സ്ട്രീറ്റിലും ഓക്സ്ഫഡ് സർക്കസ് ഭൂഗർഭ റെയിൽവെ സ്റ്റേഷനിലും വെടിവയ്പുണ്ടായെന്ന് വാർത്തകൾ വന്നത്.
സ്ഥലത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത പോലീസ്, ജനങ്ങൾ പുറത്തിറങ്ങരുതെന്നും ഏതെങ്കിലും കെട്ടിടത്തിൽ അഭയം പ്രാപിക്കണമെന്നുമടക്കമുള്ള കർശ നിർദേശങ്ങൾ നൽകുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഓക്സ്ഫഡ് സർക്കസ് ഭൂഗർഭ റെയിൽവെ സ്റ്റേഷനും സമീപത്തുള്ള മറ്റൊരു സ്റ്റേഷനും അടച്ചിട്ടിരുന്നു. ഇവിടുത്തെ നിരത്തുകളിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചു.
വെള്ളിയാഴ്ച ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തിൽ 235 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ലണ്ടൻ നഗരത്തിനുൾപ്പെടെ സുരക്ഷ കർശനമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് നഗരത്തിൽ വെടിവയ്പു നടന്നെന്ന വാർത്തകൾ വന്നത്.
‘ബ്ലാക്ക് ഫ്രൈഡേ’ ഷോപ്പിങ്ങിനോടനുബന്ധിച്ച് വൻതിരക്കായിരുന്നു സ്ട്രീറ്റിലും സ്റ്റേഷനിലും അനുഭവപ്പെട്ടിരുന്നത്. ആയിരക്കണക്കിനു പേർ ഷോപ്പിങ്ങിന് എത്തിയിരുന്നു. എന്നാൽ നിലവിൽ ഭയപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.