കാബൂൾ : താലിബാൻ പാകിസ്ഥാനിൽ എല്ലാ സൗകര്യങ്ങളോടും കൂടി സസുഖം വാഴുകയാണെന്ന് അഫ്ഗാനിലെ അമേരിക്കൻ സഖ്യസേന കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ . മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന കോടികളാണ് താലിബാന്റെ പ്രവർത്തന ഫണ്ട്. പാകിസ്ഥാൻ യാതൊരു ആത്മാർത്ഥതയും ഇക്കാര്യത്തിൽ കാണിക്കുന്നില്ലെന്നും നിക്കോൾസൺ വ്യക്തമാക്കി.
ഭീകരർക്കെതിരെ ഉള്ള നടപടികളെപ്പറ്റി പാകിസ്ഥാൻ പറയുന്നുണ്ട്. എന്നാൽ ഇതുവരെ എന്തെങ്കിലും നടപ്പാക്കിയതായി കാണുന്നില്ല. ഭീകരർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ ട്രംപ് സർക്കാർ നിർദ്ദേശം നൽകിയിട്ട് 100 ദിവസം പിന്നിടുന്നു . ആത്മാർത്ഥമായ ഒരു നടപടികളും പാകിസ്ഥാൻ എടുത്തതായി കാണുന്നില്ല നിക്കോൾസൺ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന് ശതകോടി ഡോളറുകളാണ് അമേരിക്ക നൽകുന്നത്. എന്നാൽ ആരോടാണോ അമേരിക്ക പോരാടുന്നത് അവർക്ക് തന്നെ അഭയം കൊടുക്കുകയാണ് പാകിസ്ഥാൻ . മാറ്റാൻ താത്പര്യമുണ്ടെങ്കിൽ ഉടൻ തന്നെ മാറ്റിയേ പറ്റൂവെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ പാകിസ്ഥാൻ ഇത് സംബന്ധിച്ച് യാതൊരു നടപടികളും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഹഖാനി ശൃംഖലക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനുള്ള ധനസഹായം തുടർന്ന് നൽകില്ലെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ശക്തികളോട് പാകിസ്ഥാൻ മൃദുസമീപനമാണ് തുടരുന്നത് . മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ ഭീകരനുമായ ഹാഫിസ് സയിദിനെ തുറന്നു വിട്ട പാക് നടപടി ഏറെ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിരുന്നു . കശ്മീരിനെ സ്വതന്ത്രമാക്കാൻ യുദ്ധം പ്രഖ്യാപിച്ച് സയിദ് നിലപാട് വ്യക്തമാക്കുകയും ചെയ്തു .