റിയാദ്: സൗദിയിൽ ഒരു ലക്ഷത്തോളം നിയമലംഘകർ പിടിയിൽ. പിടിയിലായതിൽ കുറ്റവാളികളും, നുഴഞ്ഞുകയറിയവരും, ഇഖാമ, തൊഴിൽ നിയമങ്ങൾ മറികടന്നവരും ഉൾപ്പെടും. നിയമ വിരുദ്ധമായി വിദേശികളെ രാജ്യത്ത് താമസിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്.
അനധികൃത താമസക്കാർക്ക് നിരുപാധികം മടങ്ങിപ്പോകാൻ നൽകിയ സമയം അവസാനിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി ശക്തമാക്കിയത്. രണ്ടാഴ്ചയായി പഴുതടച്ചുള്ള പരിശോധനകൾ രാജ്യത്തുടനീളം നടന്നു വരുകയാണ്. പൊതുമാപ്പ് അവസാനിച്ച ശേഷം സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില് ഒരു ലക്ഷത്തോളം നിയമ ലംഘകരാണ് പിടിയിലായത്. സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ആരംഭിച്ച തെരച്ചിലിൽ ഇക്കാമ , തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും, നുഴഞ്ഞുകയറ്റക്കാരും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും ഉൾപ്പെടും.
അതിർത്തി പ്രദേശങ്ങൾ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ചവരെയും, ഒളി മാർഗത്തിലൂടെ സൗദി വിടാൻ നോക്കുന്നവരെയും സുരക്ഷാ സേന പിടികൂടുന്നുണ്ട്. ഇത്തരക്കാരെ അതാത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് മടക്കി അയച്ചുകൊണ്ടിരിക്കുകയാണ്. നിയമലംഘനങ്ങൾക്ക് പിടിയിലാവുന്ന വിദേശികൾക്ക് മറ്റൊരവസരത്തിൽ സൗദിയിൽ വരാൻ അനുവാദം ലഭിക്കുകയില്ല.
ഇത്തരക്കാർക്ക് സഹായം ചെയ്തു കൊടുത്ത നിരവധി വിദേശികളും സ്വദേശികളും പിടിയിലായിട്ടുണ്ട്. എന്തായാലും നിയമലംഘകരില്ലാത്ത രാജ്യം എന്നത് യാഥാർഥ്യമാക്കുകയാണ് വ്യാപകമായ പരിശോധനയിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നത്.