ലഖ്നൗ : ഉത്തർപ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇടതു പാർട്ടികൾ . 16 ൽ 14 മേയർ സീറ്റുകൾ നേടി ബിജെപി മിന്നുന്ന വിജയമാഘോഷിക്കുമ്പോൾ സിപിഎമ്മിന് ഇതുവരെ ലഭിച്ചത് പഞ്ചായത്തിലെ ഒരു വാർഡ് മാത്രം .അതേസമയം സിപിഐക്ക് ഇതുവരെ ഏഴ് മുനിസിപ്പൽ കൗൺസിൽ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ഒരു മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റും സിപിഐക്ക് ലഭിച്ചു
യുപിയിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്കും വലിയ വിജയങ്ങൾ നേടാനായില്ല .മുനിസിപ്പൽ കോർപ്പറേഷനിൽ മൂന്ന് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാൻ കഴിഞ്ഞത് . മുൻസിപ്പാലിറ്റി കൗൺസിലിൽ 13 ഉം പഞ്ചായത്തുകളിൽ 18 ഉം സീറ്റുകൾ ആം ആദ്മി പാർട്ടിക്ക് ലഭിച്ചു.
മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് ഇതുവരെ 586 കൗൺസിലർമാരെ വിജയിപ്പിക്കാൻ കഴിഞ്ഞപ്പോൾ ബിഎസ്പി 147 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു ലഭിച്ചത് 106 സീറ്റുകളാണ് .അതേസമയം സമാജ് വാദി പാർട്ടി 195 സീറ്റുകളിൽ വിജയം നേടി.
ബിജെപിക്ക് 60 മുൻസിപ്പൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോൾ എസ്പിക്ക് 39 ഉം ബിഎസ്പിക്ക് 26 ഉം പേരെ വിജയിപ്പിക്കാനായി .കോൺഗ്രസിന് 8 പേരെ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിക്കാൻ കഴിഞ്ഞുള്ളൂ.മുൻസിപ്പാലിറ്റി കൗൺസിലിൽ 832 ഇടത്ത് ബിജെപി വിജയിച്ചു .എസ്പിക്ക് 428 സീറ്റുകൾ ലഭിച്ചപ്പോൾ ബിഎസ്പിക്ക് 241 ഉം കോൺഗ്രസിന് 140 സീറ്റുകൾ ലഭിച്ചു.