ദുബായ് : അബുദാബിയിൽ താമസസ്ഥലത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന ഏഴ് ഏഷ്യൻ വംശജർ പോലീസ് പിടിയിലായി. സംഘത്തിൽ ഒരു യുവതിയും ഉൾപ്പെടും. ഇവരും കൊല്ലപ്പെട്ട യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. ഇതിനായി മറ്റ് ആറുപേരെ വിവിധ എമിറേറ്റുകളിൽ നിന്ന് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് ഡയറക്ടർ മേജർ ജനറൽ അമീർ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ കൈയ്യിൽ നിന്നും മോഷ്ടിച്ച പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പും ആഭരണങ്ങളും പിടിയിലായവരുടെ കയ്യിൽ നിന്നും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. താമസിക്കുന്ന കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസെത്തി അന്വേഷണം ആരംഭിച്ചത്. പിടികൂടിയവർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു