ദുബായ് : ദുബായുടെ വിനോദ സഞ്ചാരമേഖലയിൽ വൻ കുതിപ്പിന് കാരണമാകുമെന്നു പ്രതീക്ഷിക്കുന്ന വന്യമൃഗസങ്കേതം ദുബായ് സഫാരി പൊതുജനങ്ങൾക്കായി ഉടൻ തുറക്കും.
119 ഹെക്ടറിൽ, 250 ലേറെ ജീവി വർഗങ്ങളിലുള്ള 2500 ഓളം വന്യജീവികളാണ് ദുബായ് സഫാരിയിൽ ഉള്ളത്. “ഡ്രൈവ് ത്രൂ” രീതിയിൽ ഹിപ്പോ, മുതല വര്‍ഗങ്ങളെ അടുത്ത് കാണാൻ അവസരമൊരുക്കുന്ന യു എ ഇ യിലെ ആദ്യത്തെ സഫാരി പാർക്കാണ് ദുബായ് സഫാരി.
അറേബ്യൻ വില്ലേജ്, സഫാരി വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സഫാരി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും, കുടുംബങ്ങള്‍ക്കും പിക്നിക് സൗകര്യങ്ങളും പാർക്കിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
പ്രത്യേക ക്ഷണിതാക്കൾക്കും, മാധ്യമപ്രവർത്തകർക്കുമായി ഇന്നലെ ഒരുക്കിയ പ്രദർശനത്തിന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്റ്റർ ജനറൽ ഹുസ്സൈൻ നാസർ ലൂത്തയും സംബന്ധിച്ചു. വന്യജീവികളെയും, വനസമ്പത്തിനേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സന്ദർശകരെ ബോധ്യപ്പെടുത്തുക എന്നതാണ് ദുബായ് സഫാരി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് – ഹത്ത ഹൈവേയിൽ അൽ വർക്ക 5ൽ, ഡ്രാഗൺ മാർട്ടിനടുത്തയാണ് ദുബായ് സഫാരി.