ദുബായ്: യുഎഇയിൽ വാറ്റ് ഏർപ്പെടുത്തുമ്പോൾ ഉയരുന്ന ചെലവിനെ നേരിടാൻ ശമ്പള വർദ്ധന ഉണ്ടാവില്ല. യുഎഇ ധനകാര്യസഹമന്ത്രി ഒബൈദ് ഹുമൈദ് അൽ തായർ ഫെഡറൽ നാഷണൽ കൗൺസിലിൽ അറിയിച്ചതാണ് ഇക്കാര്യം. വാറ്റ് ഏർപ്പെടുത്തുന്ന തീയതി മാറ്റുകയോ അതിൽ നിന്നും ഏതെങ്കിലും കമ്പനിയെ ഒഴിവാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വാറ്റ് നിലവിൽവരുമ്പോഴുണ്ടാകുന്ന ഉയർന്ന ചെലവിനെ നേരിടാൻ ശമ്പളവർദ്ധന ഉണ്ടാവില്ലെന്ന് യുഎഇ ധനകാര്യസഹമന്ത്രി ഒബൈദ് ഹുമൈദ് അൽ തായർ വ്യക്തമാക്കി. ഫെഡറൽ നാഷണൽ കൗൺസിലിൽ ഇത് സംബന്ധിച്ച് ഷാർജയിൽ നിന്നുള്ള അംഗമായ ഡോ. സയിദ് അബ്ദുള്ള അൽ മുതവയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതത്തിലും നിക്ഷേപങ്ങൾക്കും വലിയ ഭാരം അടിച്ചേൽപ്പിക്കാത്ത വിധത്തിലാണ് രാജ്യത്ത് വാറ്റ് നടപ്പാക്കന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെയും ഭാവിയിലേയും നിക്ഷേപങ്ങളിൽ 0.68 ശതമാനത്തിന്റെ ആഘാതം മാത്രമായിരിക്കും വാറ്റ്മൂലം ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് 2018 ജനുവരി ഒന്നുമുതൽ തന്നെ വാറ്റ് നിലവിൽ വരുമെന്നും ഒരുകമ്പനിയേയും അതിൽ നിന്നും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകളെ വാറ്റിൽ ഉൾപ്പെടുത്തുന്നത് വൈകിപ്പിക്കണമെന്ന അവരുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. ബാങ്കുകൾക്കും വൻകിട ബിസ്സിനസ്സുകൾക്കും വാറ്റിനായി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും അത് ആക്ടിവേറ്റ് ചെയ്താൽ മാത്രം മതിയെന്നും ഒബൈദ് ഹുമൈദ് അൽ തായർ പറഞ്ഞു.
അതേസമയം, ഇറക്കുമതിയും കെട്ടിട വാടകയും കുറയുന്നതിനൊപ്പം ഡോളർ ശക്തിപ്രാപിക്കുകയും ചെയ്തതോടെ രാജ്യത്തെ പണപ്പെരുപ്പനിരക്ക് കുറയുമെന്നും വിലയിരുത്തപ്പെടുന്നു. 4 ശതമാനമായിരുന്ന ശരാശരി പണപ്പെരുപ്പം 2.5 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.