തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യാൻ കെഎസ്ആർടിസി രണ്ട് ഡിപ്പോകൾ പണയം വെച്ചു. ഏറ്റുമാനൂർ, കായംകുളം ഡിപ്പോകളാണ് പണയം വച്ചത്. കൊല്ലം സഹകരണ ബാങ്കിൽ 50 കോടി രൂപയ്ക്കാണ് ഡിപ്പോകൾ പണയം വച്ചത്.
ലഭിച്ച പണമുപയോഗിച്ച് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്തു. ഇനി നാല് മാസത്തെ പെൻഷൻ കൂടി വിതരണം ചെയ്യാനുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. പെൻഷൻകാർ ബസ് തടയൽ അടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഡിപ്പോ പണയം വെച്ച് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്തത്.
അധികാരത്തിലേറി കുറച്ചു ദിവസങ്ങൾക്ക് ശേഷം പങ്കെടുത്ത പരിപാടിയിൽ 24 പേർ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വർഷം ഒന്നു കഴിഞ്ഞിട്ടും കെഎസ്ആർടിസി പെൻഷൻകാരുടെ അവസ്ഥയിൽ മാറ്റമൊന്നുമില്ല .
പെൻഷൻ സ്റ്റാറ്റ്യൂട്ടറി ആണെന്നും സർക്കാർ നേരിട്ടു നൽകണമെന്നും ഹൈക്കോടതി വിധിച്ചത് 2014 ൽ ആണ്. ഇതിനും നടപടിയൊന്നുമുണ്ടായില്ല. ഇടത് വലത് സർക്കാരുകൾ ഒരേ പോലെ കയ്യൊഴിയുമ്പോൾ കഷ്ടപ്പെടുന്നത് 42,000 പേരുടെ കുടുംബങ്ങളാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണമുണ്ടായതോടെ ഇനിയെങ്കിലും തങ്ങളുടെ കാര്യം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.