അബുദാബി : ഇൻഡോ പസഫിക് മേഖലകളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് വരുന്ന മാർച്ച് അവസാനത്തോടെ ഇന്ത്യയും യു.എ.ഇയും സംയുക്ത നാവികാഭ്യാസം സംഘടിപ്പിക്കും.ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് തേജ്, ഐ.എൻ.എസ് ത്രികാന്ത് എന്നീ കപ്പലുകൾ യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സന്ദർശനം നടത്തുന്നുണ്ട്.ഒമാനിൽ നടന്ന സംയുക്ത സൈനിക അഭ്യാസങ്ങൾക്ക് ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് സേന അബുദാബിയിലെത്തിയത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അബുദാബി സായിദ് തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് തേജിൽ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിയിൽ പങ്കെടുക്കവെ ഇന്ത്യൻ നാവിക സേനാ വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര മാദ്ധ്യമങ്ങളോട് സംസാരിച്ചു.
യു.എ.ഇയുമായി മുൻപ് നാവിക അഭ്യാസങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായും മുഴുവൻ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയുക്ത അഭ്യാസപ്രകടനം ആദ്യമായാണ് നടക്കാൻ പോകുന്നതെന്ന് ഗിരീഷ് ലുത്ര പറഞ്ഞു.
ഇൻഡോ പസഫിക് മേഖലകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനവും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനവും ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം സുദൃഢമാക്കിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പടക്കപ്പലുകളുടെ യു.എ.ഇ സന്ദർശനമെന്ന് ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. ഇന്നലെ രാത്രി നടന്ന വിരുന്നിൽ യു.എ.ഇ നാവിക സേനാ മേധാവികളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. ചൊവ്വാഴ്ച്ച കപ്പലുകൾ അബുദാബി തീരത്ത് നിന്ന് മുംബൈയിലേക്ക് യാത്ര തിരിക്കും.