റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പുതുക്കിയ ലെവി ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. പ്രതിമാസം 400 റിയാൽ വീതമുള്ള ലെവി ഒരു വർഷത്തേക്ക് ഒരുമിച്ചാണ് അടക്കേണ്ടത്. അതിനിടെ, എട്ടു വിഭാഗങ്ങൾക്ക് ലെവിയിൽ ഇളവു നൽകിയതായി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
അഞ്ചിൽ കുറഞ്ഞ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ് ഇളവ് ലഭിക്കുന്ന പ്രധാന വിഭാഗം. ഒമ്പത് പേരുള്ള സ്ഥാപനത്തിൽ സ്വദേശിയായ ഉടമ ജീവനക്കാരനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിലെ നാല് വിദേശി തൊഴിലാളികൾ, വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്ത് കൂലിക്ക് നല്കുന്ന ഓഫീസിലെ ജോലിക്കാർ എന്നിവർക്കും ഇളവ് ലഭിക്കും.
കൂടാതെ ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, സ്വദേശികളുടെ ഭാര്യമാരായ വിദേശി വനിതകൾ, സ്വദേശി സ്ത്രീകളുടെ വിദേശികളായ ഭർത്താക്കന്മാർ, സ്വദേശി മാതാക്കൾക്ക് വിദേശിയിൽ ജനിച്ച പൗരത്വം ലഭിക്കാത്ത കുഞ്ഞുങ്ങൾ, നാടുകടത്തലിൽ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കും ലെവി ബാധകമാവില്ല.
വീട്ടുവേലക്കാർക്ക് ലെവി ബാധകമാകില്ലെന്ന കാരണത്താലാണ് ഈ ആവശ്യത്തിനായി മാത്രം പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഓഫീസ് ശാഖകൾക്ക് ഇളവ് നൽകിയത്. ഈ എട്ട് വിഭാഗത്തിനല്ലാതെ ലെവിയിൽ മറ്റാർക്കും ഇളവ് അനുവദിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.