ദുബായ്: ഇന്ത്യയുടെ വിദേശ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. ദുബായിലെ വസതിയിൽ ഒരു പാക് മാദ്ധ്യമത്തിന് അഭിമുഖം നൽകവെയാണ് മുഷറഫിന്റെ പരാമർശം.
തന്റെ ഭരണകാലത്ത് പാകിസ്ഥാൻ സജീവമായ നയതന്ത്രമായിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്നാൽ ഇപ്പോൾ പാകിസ്ഥാന്റെ നയതന്ത്രം നിഷ്ക്രിയമാണ്. ആഗോള തലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുകയാണ്. മറ്റ് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ പാകിസ്ഥാന് യാതൊരു വിലയുമില്ലാത്ത അവസ്ഥയായി.
എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയെ കണ്ട് പഠിക്കേണ്ടതാണ്. മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ പാകിസ്ഥാനുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കുൽഭൂഷൺ ചാരനാണെന്ന് ഇന്ത്യ ഇതുവരെ സമ്മതിച്ചിട്ടില്ല. അദ്ദേഹത്തെ മോചിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമം കണ്ടുപഠിക്കേണ്ടതാണെന്നും മുഷറഫ് അഭിമുഖത്തിൽ പറയുന്നു.
നേരത്തെ ഭീകരവാദ സംഘടനകളായ ലഷ്കർ ഇ ത്വയിബയും ജമാ അത് ഉദ്ദവയും ദേശസ്നേഹമുള്ളവരാണെന്ന് മുഷറഫ് പറഞ്ഞിരുന്നു. പാകിസ്ഥാന്റെ സുരക്ഷക്കായി ദേശസ്നേഹമുള്ള ഇവരുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും. പാകിസ്ഥാന് വേണ്ടി ഇവർ സ്വന്തം ജീവൻ പോലും നൽകുന്നുവെന്നും മുഷറഫ് പറഞ്ഞിരുന്നു.
ഇരു സംഘടനകളെയും പിന്തുണയ്ക്കുന്നുവെന്നും ഇവർ സഖ്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ സഖ്യം രൂപീകരിക്കുന്നതിൽ തനിക്ക് എതിർപ്പൊന്നുമില്ലെന്നും മുഷറഫ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ബേനസീർ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് നിലവിൽ ദുബായിലാണുള്ളത്.