ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. സൈനിക ധനസഹായം പിൻവലിച്ചതിനു തൊട്ടുപിന്നാലെയാണ് പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയത്
പാകിസ്ഥാന് നൽകി വന്ന 225 മില്യൻ ഡോളറിന്റെ സൈനിക ധനസഹായം പിൻവലിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഭീകരവാദത്തിനെതിരെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാന് അന്ത്യശാസനം നൽകി. അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ തുരങ്കം വയ്ക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി അമേരിക്കയിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നായിരുന്നു അമേരിക്കയുടെ വാദം . അഫ്ഗാനിസ്ഥാനിൽ തിരഞ്ഞിരുന്ന ഭീകരവാദികൾക്ക് പാകിസ്ഥാൻ അഭയം നൽകിയതായും അമേരിക്ക കണ്ടെത്തി. യു.എൻ സഭയിലടക്കം പാകിസ്ഥാനെതിരെ കടുത്ത നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചത്. അന്ത്യശാസനം ലംഘിക്കുകയാണെങ്കിൽ ഉപരോധ നടപടികളിലേക്കും സൈനിക നീക്കത്തിലേക്കും വരെ അമേരിക്ക നീങ്ങിയേക്കുമെന്നാണ് സൂചന.
അതേസമയം ആരോപണങ്ങളെ തള്ളിയ പാകിസ്ഥാൻ ട്രംപ് നുണയനാണെന്ന് പ്രതികരിച്ചു. പാകിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്ത് വന്നതും ഏറെ ശ്രദ്ധേയമായിരുന്നു. ചൈനയുടേയും റഷ്യയുടേയും പിന്തുണ ലഭിക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ അമേരിക്കയുടെ അന്ത്യശാസനത്തെ പാകിസ്ഥാൻ അവഗണിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെട്ടതിന്റെ ഫലമാണ് പാകിസ്ഥാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ട്രംപ് തീരുമാനിച്ചതെന്നും വിലയിരുത്തുന്നു.