ശ്രീനഗർ : ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ഫർഹാൻ വാനി മരണം ചോദിച്ചു വാങ്ങിയത് അച്ഛന്റെ മുന്നറിയിപ്പ് അവഗണിച്ച് . പതിനെട്ടുകാരനായ മകനോട് ഭീകര പ്രവർത്തനത്തിൽ നിന്ന് പിന്തിരിയണമെന്ന് അച്ഛൻ ഗുലാം മൊഹമ്മദ് വാനി ആവശ്യപ്പെട്ടിരുന്നു . എന്നാൽ അച്ഛന്റെ അഭ്യർത്ഥന അവഗണിച്ച് ഭീകരപ്രവർത്തനം തുടർന്ന ഫർഹാൻ വാനി സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഇന്ന് കൊല്ലപ്പെടുകയായിരുന്നു.
2017 നവംബർ 24 ന് ഫർഹാൻ വാനിയുടെ ഫേസ്ബുക്ക് വാളിലായിരുന്നു അച്ഛൻ ഗുലാം മൊഹമ്മദ് വാനി കരളലിയിക്കുന്ന അഭ്യർത്ഥന പോസ്റ്റ് ചെയ്തത്.
എന്റെ പ്രിയപ്പെട്ട മകനേ , നീ ഞങ്ങളെ വിട്ടു പോയതിൽ പിന്നെ അതിന്റെ വേദന എന്റെ ശരീരത്തെ കാർന്നു തിന്നുകയാണ് . പക്ഷേ ഞാനിപ്പോഴും വിശ്വസിക്കുന്നു നീ തിരിച്ചു വരുമെന്ന് . ഞാൻ നിന്റെ അച്ഛനാണ് . ഞാനല്ലാതെ മറ്റാരും പറയില്ല നിന്നോട് തിരിച്ചു വരണമെന്ന് .
നിന്റെ അമ്മ ലോകത്ത് മറ്റെല്ലാറ്റിനേക്കാളും നിന്നെ സ്നേഹിക്കുന്നു. ദയവായി തിരിച്ചു വരൂ. നീ തിരഞ്ഞെടുത്ത വഴി ശരിയല്ല. അത് നിന്റെ വേദനയിൽ മാത്രമേ അവസാനിക്കുകയുള്ളൂ. ഞങ്ങളെ നിനക്കൊരിക്കലും കാണാൻ കഴിയാത്ത അവസ്ഥയിലേക്കെത്തിക്കും . അതുകൊണ്ട് നീ തിരിച്ചു വരൂ.“
എന്നായിരുന്നു അച്ഛൻ ഗുലാം മൊഹമ്മദ് വാനി പോസ്റ്റ് ചെയ്തത് .എന്നാൽ ഫർഹാൻ തിരിച്ചെത്തിയില്ല . ഫുട്ബോൾ താരമായിരുന്ന മജീദ് ഖാൻ കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരിച്ചെത്തിയതാണ് ഗുലാം മൊഹമ്മദ് ഖാന് പ്രേരണയായത്. എന്നാൽ ഫർഹാൻ തിരിച്ചെത്തിയില്ല.
ഭീകരതയിലേക്ക് തിരിഞ്ഞ താഴ്വരയിലെ യുവാക്കളെ തിരിച്ചെത്തിക്കാൻ കശ്മീർ പൊലീസ് എല്ലാ ശ്രമങ്ങളും നടത്തുമ്പോഴാണ് സംഭവം . തിരിച്ചു വരുന്നവർ പൊലീസ് സ്റ്റേഷനിൽ പോലും എത്തേണ്ടതില്ലെന്നും നേരേ വീട്ടിലേക്ക് പോയാൽ മതിയെന്നും പൊലീസ് അറിയിച്ചിരുന്നു .ഇതെത്തുടർന്ന് ജിഹാദിനിറങ്ങിയ യുവാക്കളിൽ ചിലരൊക്കെ തിരിച്ചെത്തുകയും ചെയ്തിരുന്നു.
അനന്തനാഗിലെ കൊകെർനാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് ഫർഹാൻ വാനി കൊല്ലപ്പെട്ടത്.