ന്യൂഡല്‍ഹി:ലാവ്ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസയച്ചു.പിണറായി വിജയന് അടക്കം മൂന്ന് പേര്‍ക്കാണ് നോട്ടീസ് അയച്ചത്.
കുറ്റവിമുക്തരാക്കപ്പെട്ട എ.ഫ്രാന്‍സിസ്,മോഹനചന്ദ്രന് എന്നിവരാണ് മറ്റു രണ്ട് പേര്.ഇവരെ കുറ്റ വിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയാണ് അപ്പീല്‍ നല്‍കിയത്.
അതേസമയം വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍,ആര്. ശിവദാസന്‍,കെ.ജി രാജശേഖരന് നായര്‍ എന്നിവരുടെ വിചാരണ സ്റ്റേ ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരുമല്ലാത്ത മറ്റു പ്രതികളേയും ഒഴുവാക്കിയ തീരുമാനം ചോദ്യം ചെയ്ത് കസ്തൂരി രംഗ അയ്യര്‍ അപ്പീല്‍ നല്‍കിയിരുന്നു.
ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച നടപടി വിവേചനപരവും നിയമവിരുദ്ധമാണെന്നും കസ്തൂരി രംഗ അയ്യര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നു