റിയാദ് : 25 കഴിഞ്ഞ സ്ത്രീകൾക്ക് സൗദിയിലേക്ക് ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യാം. 25 വയസ്സ് പൂർത്തിയായ സ്ത്രീകൾക്ക് തനിച്ച് ടൂറിസ്റ്റ് വിസയിലെത്താനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ വർഷം മുതൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
വിദേശ സഞ്ചാരികളെ ആകർഷിക്കാനായുള്ള മാറ്റങ്ങൾ സൗദിയിൽ തുടരുന്നു. 25 കഴിഞ്ഞ സ്ത്രീകൾക്ക് ഒറ്റയ്ക്ക് സൗദിയിലേക്ക്, ടൂറിസ്റ്റ് വിസയിലെത്താനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് വക്താവ് അറിയിച്ചു. ഇതോടെ, 25 വയസ് പൂർത്തിയായ സ്ത്രീകൾ കുടുംബാംഗങ്ങൾക്കൊ, പങ്കാളിക്കോ ഒപ്പം എത്തണമെന്ന നിയമത്തിനാണ് മാറ്റം വന്നിരിക്കുന്നത്.
30 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയായിരിക്കും അനുവദിക്കുക എന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് ന്റെ ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ ജനറൽ ഒമർ അൽ മുബാറക് പറഞ്ഞു. നിലവിൽ രാജ്യത്തുള്ളവർക്കും വിസയ്ക്ക് അപേക്ഷിക്കാം. ഇത് തൊഴിൽ, വിസിറ്റ്, ഹജ്ജ്, ഉംമ്ര വിസകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 25 ന് താഴെ പ്രായമുള്ള സ്ത്രീകൾ കുടുംബാംഗങ്ങൾക്കൊപ്പം മാത്രമേ യാത്രചെയ്യാൻ പാടുള്ളു. രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും 2018 മുതൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ കമ്മിഷൻ പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അറിയിച്ചിരുന്നു. ദേശീയ വിവരസാങ്കേതിക വകുപ്പും വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള ഇലക്ട്രോണിക് സാങ്കേതികതയുടെ പണിപ്പുരയിലാണ് കമ്മീഷന്റെ ഐ.ടി വകുപ്പെന്നും അധികൃതർ അറിയിച്ചു. ടൂറിസ്റ്റുകളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ളത്.