തിരുവനന്തപുരം: കൂടപ്പിറപ്പിന്റെ ദുരൂഹമരണത്തിൽ നീതി കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരൻ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് ജ്യേഷ്ഠൻ ശ്രീജീവിന്റെ മരണത്തിനുത്തരവാദികളായ പൊലീസിലെ കറുത്ത കൈകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ സമരം തുടരുന്നത്.
സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഔട്സ്പോകണും മല്ലു സൈബർ സോൾജിയേഴ്സും അടക്കമുള്ള ഗ്രൂപ്പുകൾ ശ്രീജിത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തന്റെ സഹോദരന്റെ മരണം ആത്മഹത്യയാണെന്ന് നിയമപാലകർ വിധിയെഴുതിയപ്പോൾ ശ്രീജിത്തിന് അത് വിശ്വസിക്കാനായില്ല. വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന പൊലീസിന്റെ നാടകം പൊളിച്ചടുക്കിയത് മെഡിക്കൽ റിപ്പോർട്ടും ശാസ്ത്രീയ കണ്ടെത്തലുകളും .അന്ന് തുടങ്ങി നീതിക്കായുള്ള സമരം.
ജ്യേഷ്ഠൻ ശ്രീജീവിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ ആരംഭിച്ച സത്യാഗ്രഹം 400 ദിവസം പിന്നിട്ടിട്ടും അധികൃതർ കനിഞ്ഞില്ല . സർക്കാരിന്റെ നടപടികൾ വാക്കാൽ മാത്രം ഒതുങ്ങി. ഒടുവിൽ സമരത്തിന്റെ മുഖം മാറി.
ജീവൻ പണയം വച്ച് സമരം തുടങ്ങി. സമരം ആരംഭിച്ച് 700 ദിവസം പിന്നിട്ടിട്ടും സർക്കാർ മുഖം മറയ്ക്കുന്നതല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 2014 ൽ നടന്ന സംഭവത്തെ ആത്മഹത്യയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാൻ നിയമപാലകർ ശ്രമിച്ചപ്പോൾ ശ്രീജീവിന്റെ മരണം പൊലീസ് മർദ്ദനമേറ്റാണെന്ന് പൊലീസ് കംപ്ലന്റെ അതോറിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ളെയിന്റെ അതോറിറ്റിയും കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും വ്യക്തമായ അന്വേഷണത്തിനായി ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ശ്രീജീവിന്റെ പ്രണയത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്കെത്തിയതെന്ന് ശ്രീജിത്ത് ഉറച്ച് വിശ്വസിക്കുന്നു. പാറശ്ശാല സ്റ്റേഷനിലെ ഫിലിപ്പോസ് എന്ന പോലീസുകാരന്റെ അടുത്ത ബന്ധുവായിരുന്നു പെൺകുട്ടിയെന്നാണ് ശ്രീജിത്ത് പറയുന്നത്.
ഒരു മൊബൈൽ മോഷണക്കേസ് ചുമത്തിയാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് ശ്രീജിത്തിനെ വിളിച്ചു വരുത്തിയത്. വിഷം കൊടുത്തത് പോലീസുകാർ തന്നെയെന്നും താനത് നേരിൽ കണ്ടുവെന്നും ശ്രീജിത്ത് ഉറപ്പിച്ചു പറയുന്നു.
ശ്രീജീവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് അന്നത്തെ സി ഐ ഗോപകുമാർ , എ എസ് ഐ ഫിലിപ്പോസ് എന്നിവരാണെന്ന് കമ്പ്ളെയിന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട് . സിവിൽ പോലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ , വിജയദാസ് എന്നിവർ ഇതിനു കൂട്ടുനിന്നു . എസ് ഐ ബിജുകുമാർ ഇവരെ സഹായിക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്നും അതോറിറ്റി കണ്ടെത്തി .
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്ന വിഷയത്തിലും കസ്റ്റഡി മരണം അന്വേഷിക്കാൻ പ്രത്യേക ടീമിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിലും സ്വീകരിച്ച നടപടി അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡിജിപിയോടാവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ ഇതുവരെ നടപടിയൊന്നുമായതായി അറിവില്ല .എന്തായാലും നീതിക്ക് വേണ്ടി മരിക്കണമെങ്കിൽ അതിനും തയ്യാറാണെന്നാണ് ശ്രീജിത്ത് വ്യക്തമാക്കുന്നത്.
2017ൽ ജനം ടിവി റിപ്പോർട്ട് ചെയ്ത വാർത്ത
നീതിക്കായി ശ്രീജിത്തിന്റെ പോരാട്ടം : 430 ദിവസമായിട്ടും കനിയാതെ അധികൃതർ
സഹോദരന്റെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ടുളള യുവാവിന്റെ സത്യഗ്രഹം 429 ദിവസം പിന്നിട്ടു. നിരാഹാരത്തിലായിട്ടും മുഖം തിരിച്ച് സംസ്ഥാന സർക്കാർ. നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് ജ്യേഷ്ഠൻ ശ്രീജീവിന്റെ മരണത്തിനുത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ സമരം തുടരുന്നത്. സമരം 400 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് നിരാഹാരത്തിലാണ് ഈ യുവാവ്.
Posted by Janam TV on Monday, February 13, 2017