കൊച്ചി : ചോറ്റാനിക്കരയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതി രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത് .എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്.
ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയായ റാണിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് .
2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ ഒന്നാം പ്രതിയുമായി റാണി അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്.
കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. പിന്നീട് മകളെ കാണാനില്ലെന്ന് കാട്ടി റാണി തന്നെ ചോറ്റാനിക്കര പോലീസില്‍ പരാതിയും നല്കി.സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒന്നാം പ്രതി രഞ്ജിത്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.