ഇടുക്കി: നീലക്കുറിഞ്ഞി ക്യാമ്പയിന്റെ പേരിലും സര്‍ക്കാര്‍ ധൂർത്ത് . നീലക്കുറിഞ്ഞി ക്യാമ്പയിന് 2018 പദ്ധതിക്കായി 64.5 ലക്ഷം രൂപയാണ് ടൂറിസം വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
സാമ്പത്തിക ക്ലേശവും ഓഖിദുരന്തമുണ്ടാക്കിയ സാമ്പത്തിക ആഘാതവും നിലനില്‍ക്കുമ്പോഴാണ് കുറിഞ്ഞിയുടെ പേരില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നത്.
ഓഖി ദുരന്തം വരുത്തിയ സാമ്പത്തിക നഷ്ടം നികത്താന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നടക്കം തുക പിരിച്ചെടുക്കുകയും സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടം തിരിയുകയും ചെയ്യുമ്പോഴാണ് നീലക്കുറിഞ്ഞി ക്യാമ്പയിന് 2018 നായി 64, 48700 രൂപ ചെലവഴിക്കാന്‍ ടൂറിസം വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഒന്‍പത് ഇനങ്ങളിലായാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ഇതില്‍ വിദേശത്തും സ്വദേശത്തുമായി ഗൂഗിള്‍ ക്ലിപ് ക്യാമ്പയിന് നടത്താന്‍ 27 ലക്ഷമാണ് നീക്കി വെച്ചിരിക്കുന്നത്. വെബ് സൈറ്റ് പ്രചാരണത്തിനായി വീഡിയോ ബ്രോഷര്‍ തയ്യാറാക്കാന്‍ ആറു ലക്ഷം രൂപ ചെലവഴിക്കുമ്പോള്‍ യുട്യൂബ് ചാനലുകള്‍ക്ക് വീഡിയോകള്‍ തയ്യാറാക്കാന്‍ മറ്റൊരു ആറു ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഗ്യാലറി നിര്‍മ്മാണത്തിന് 100 ഫോട്ടോഗ്രാഫുകള്‍ക്കായി ആറു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇരവികുളത്തേക്കുള്ള വഴിയില്‍ നൂറ് ഡസ്റ്റിനേഷനുകളുടെ ജി.ഐ.എസ് മാപ്പിംഗിന് നാലു ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. എട്ടു ലക്ഷം പ്രതീക്ഷിക്കുന്ന കുറിഞ്ഞി സീസണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നിലനില്‍ക്കുമ്പോഴാണ് ഓണ്‍ ലൈന്‍ പ്രചാരണത്തിനായി അധിക തുക ചെലവഴിക്കുന്നത്.
കുറിഞ്ഞി ഉദ്യാനത്തെ കയ്യേറ്റക്കാര്‍ക്ക് വീതിച്ചു നല്കാന് നടപടി സ്വീകരിക്കുന്നവര്‍ തന്നെയാണ് ഇതിന്റെ പേരില്‍ ലക്ഷങ്ങളുടെ ധൂർത്തിന് ഉത്തരവിട്ടിരിക്കുകന്നത്.