കോഴിക്കോട് : അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വീണ്ടും പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കായക്കൊടി മേഖലകളില്‍ ഉന്മൂലനം ചെയ്യപ്പെട്ടിരുന്ന മന്ത് , മലമ്പനി തുടങ്ങിയ രോഗങ്ങളാണ് വീണ്ടും കണ്ടു തുടങ്ങിയത്.
കുറ്റ്യാടിയിലും പരിസരത്തുമായി കഴിയുന്ന ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗ ബാധ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍ ഭയപ്പാടിലായത്. തീരദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന മന്ത് കുറ്റ്യാടി, കായക്കൊടി, ദേവര്‍കോവില്‍ തുടങ്ങി നൂറുകണക്കിന് ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന മലയോര മേഖലയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗ ഗുളികകള്‍ വിതരണം ചെയ്യുന്നതല്ലാതെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കുന്നില്ലെന്ന് ആരോപണവുമുണ്ട്. നാലും അഞ്ചും പേര്‍ക്ക് താമസിക്കാവുന്ന കുടുസുമുറികളില്‍ 10 മുതൽ 12 വരെ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് കാരണം ശുചിത്വം പലയിടത്തും ഉറപ്പാക്കാനാകുന്നില്ല. രോഗം വന്നാല്‍ ചികിത്സിക്കാത്തവരും അത് മറച്ചു വെക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളുടെ നിലവാരം വളരെ മോശമാണെന്ന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഗരിമാ പദ്ധതിയിലൂടെ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാതായതോടെ സംസ്ഥാനത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെട്ട മന്ത് , മലമ്പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്താനുള്ള സംവിധാനങ്ങളില്ലാത്തതും ഇത്തരം പകര്‍ച്ച വ്യാധികള്‍ വ്യാപകമാകാന്‍ കാരണമാകുന്നു.