തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി അഞ്ചാംപത്തിപ്പണി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഏതൊരു കമ്യൂണിസ്റ്റുകാരനേയും ശരാശരി ഇന്ത്യൻ പൗരൻ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നതു പോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎമ്മിന്റെ ചൈന അനുകൂല നിലപാടിനെ വിമർശിച്ച് സുരേന്ദ്രൻ രംഗത്തെത്തിയത്.
ഒരു കടയിൽ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാൻ പോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനൽ തന്നെ അല്ലേ ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അത് ഒരു വെറും ചോദ്യമല്ല ഒരു ശരാശരി ഇന്ത്യക്കാരന് ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ്.
ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നും റിപ്പോർട്ടുകൾ കണ്ടിരുന്നു. കുട്ടികൾക്ക് ചൈനീസ് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കരുതെന്ന് ചിലരെങ്കിലും മുന്നറിയിപ്പു നൽകുന്നതും കണ്ടിരുന്നു.
പറഞ്ഞു വന്നത് അതല്ല. കോടിയേരിയുടേയും സിപിഎം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേൽപ്പറഞ്ഞ സംഗതികൾ സിപിഎമ്മിനും ബാധകം തന്നെ. ഏതൊരു കമ്യൂണിസ്റ്റുകാരനേയും ശരാശരി ഇന്ത്യൻ പൗരൻ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നപോലെ തന്നെയാണ്. ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡന്റിറ്റി എളുപ്പം തേച്ചുമാച്ചുകളയാൻ കഴിയുന്നതല്ല.
എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്നതുമായ ചൈനീസ് ഉത്പ്പന്നങ്ങൾ നമ്മുടെ സമ്പദ് ഘടനക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്.
അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാർട്ടിയാണത്. കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയൻമാരായ മരുമക്കളെ ഓർമ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവൻ. വെറുതെയല്ല ഇന്ത്യൻ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിർത്തിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു കടയിൽ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാൻപോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനൽ തന്നെ…
Posted by K Surendran on Thursday, January 18, 2018