ഔറംഗബാദ് : മുത്വലാഖ് നിരോധന ബിൽ മുസ്ളിം പുരുഷന്മാരെ ജയിലിൽ ഇടാനുള്ള തന്ത്രമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിങ്ങൾക്ക് നേരേയുള്ള ഗൂഢാലോചനയാണിത്. മുസ്ളിം സമുദായത്തിലെ സ്ത്രീകളെ റോഡിലിറക്കി പുരുഷന്മാരെ ജയിലിൽ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഒവൈസി ആരോപിച്ചു.
മുത്വലാഖ് നിരോധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് കേന്ദ്രസർക്കാർ മുത്വലാഖ് നിരോധന ബിൽ കൊണ്ടു വന്നത് . ബിൽ ലോക്സഭയിൽ പാസായിരുന്നെങ്കിലും രാജ്യസഭയിൽ പാസാകാൻ പ്രതിപക്ഷം അനുവദിച്ചില്ല.
അതേ സമയം മുത്വലാഖിനെതിരെ സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയ ഇസ്രത്ത് ജഹാൻ ബില്ലിനെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.കീഴ്ക്കോടതി മുതൽ മേൽക്കോടതിവരെ തനിക്ക് നേരിട്ട ദുര്യോഗത്തിനെതിരെ പോരാടിയിരുന്നു . എന്നാൽ അനുകൂലമായി ഒരു വിധിയും ലഭിച്ചില്ല . ഇപ്പോൾ തനിക്ക് നീതി ലഭിച്ചിരിക്കുന്നു . അതുകൊണ്ട് തന്നെ തന്റെ പ്രവർത്തനം ഇനി ബിജെപിക്കൊപ്പമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
മുത്വലാഖ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ മുസ്ളിം സ്ത്രീ സംഘടനകളും മുത്വലാഖ് വിരുദ്ധ പോരാളികളും അഭിനന്ദിക്കുമ്പോൾ ഇടതുപക്ഷം മതമൗലിക വാദ സംഘടനകളെ കൂടെ നിർത്തി ബില്ലിനെ എതിർക്കുകയായിരുന്നു.