അബുദബി: അബുദാബി നിരത്തുകളിൽ ടോൾഗേറ്റ് വരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ചു. എവിടെയൊക്കെയാണ് ടോൾ ഗേറ്റുകൾ സ്ഥാപിക്കേണ്ടതെന്നും ടോൾ പിരിക്കേണ്ട സമയക്രമവും തീരുമാനിക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
അബുദാബിയിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടി നിരത്തുകളിൽ അധികം വൈകാതെ തന്നെ ടോൾ ഗേറ്റ് സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച നിയമത്തിന് സാധുത നൽകിക്കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
ആംബുലൻസുകൾ, സൈനിക വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, പൊതുഗതാഗത ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയെ ടോളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, എത്ര ദിർഹമാണ് ടോളായി പിരിക്കേണ്ടതെന്നും എവിടെയൊക്കെയാണ് ടോൾ ഗേറ്റ് സ്ഥാപിക്കേണ്ടതെന്നും ടോൾ പിരിക്കേണ്ട സമയക്രമവും തീരുമാനിക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
ഗതാഗതവകുപ്പിന്റെ നിർദ്ദേശം എക്സിക്യൂട്ടീവ് കൗൺസിൽ പാസാക്കിയ ശേഷമാവും നടപ്പിലാക്കുക. ടോൾ നിരക്ക് എത്രയായിരിക്കണമെന്നത് സംബന്ധിച്ചും ഗതാഗതവകുപ്പ് നിർദ്ദേശം സമർപ്പിക്കും. ഏകീകൃത ഗതാഗത കേന്ദ്രത്തിന്റെ ടോൾ സംവിധാനത്തിലൂടെ ആയിരിക്കും കടന്നുപോകുന്ന ഓരോവാഹനത്തേയും നിരീക്ഷിച്ച് ടോൾ ഈടാക്കുക.
നിയമപ്രകാരം, എല്ലാ വാഹനങ്ങളും ടോൾ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ഗതാഗ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് 10,000 ദിർഹത്തിൽ കൂടാതെയുള്ള പിഴ ശിക്ഷ ലഭിക്കും. ഒരു വർഷം പിഴ 25,000 ദിർഹത്തിൽ കൂടരുതെന്നും നിയമം വ്യക്തമാക്കുന്നു.
അതേസമയം, ഏത് രീതിയിലാണ് ടോൾ പിരിക്കുക എന്ന് നിയമം വ്യക്തമാക്കുന്നില്ല. ദുബായിൽ 2007 മുതൽ സാലിക്ക് എന്ന പേരിൽ ഇലക്ട്രോണിക് ടോൾ സംവിധാനം നിലവിലുണ്ട്.