കൊച്ചി: സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് ചവറ എംഎൽഎ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്ത് വിജയനെതിരെ വാര്‍ത്ത നല്‍കുന്നതിന് കരുനാഗപ്പള്ളി സബ് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് കണ്ടാണ് ഹൈക്കോടതിയുടെ നടപടി. മാദ്ധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് വാര്ത്താവിലക്കെന്ന് ചൂണ്ടികാട്ടി മാദ്ധ്യമപ്രവര്ത്തകന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ശരിവെച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിയും ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ളയുടെ മകന് ശ്രീജിത്ത് വിജയനും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിനായിരുന്നു കരുനാഗപ്പള്ളി സബ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
കരുനാഗപ്പള്ളി കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും പൊതുചര്‍ച്ചക്ക് വിലക്കുകല്പ്പിക്കാന് ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാര്‍ത്താവിലക്ക് ഏര്‍പ്പെടുത്തിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വാര്‍ത്താവിലക്ക് സ്റ്റേചെയ്തിരിക്കുന്നതായി കാണിച്ച് ശ്രീജിത്തിനും രാഖുല്‍ കൃഷ്ണക്കും കോടതി നോട്ടീസും അയച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരനായ വിദേശപൗരന് ഹസന് ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കേയായിരുന്നു കരുനാഗപ്പള്ളി കോടതി വാര്‍ത്താവിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് നീക്കിയതോടെ ബിനോയിയും ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ കഥകള്‍ പുറത്തു വരുമെന്ന് സൂചനയുണ്ട്.