കൊച്ചി : പെൻഷൻ മുടങ്ങി വിദഗ്ധ ചികിത്സ ലഭിക്കാതെ കെഎസ്ആർടിസി മുൻ ജീവനക്കാരൻ മരിച്ചു. പുതുവൈപ്പ് വലിയപറന്പിൽ വി.വി.റോയി (58) ആണു മരിച്ചത്.
34 വർഷം കെ എസ് ആർ ടി സി യിൽ കണ്ടക്ടറായി സേവനമനുഷ്ഠിച്ച ശേഷം മൂന്നര വർഷം മുൻപാണ് റോയി വിരമിച്ചത്.എന്നാൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചില്ലെന്ന് മാത്രമല്ല ആറുമാസമായി പെൻഷനും ലഭിച്ചിരുന്നില്ല.
ഇതിനിടെ ഹൃദ്രോഗം മൂർച്ഛിച്ചതോടെ റോയി പല സർക്കാർ ആശുപത്രികളിലും ചികിത്സ തേടിയെത്തി.എന്നാൽ പെൻഷന് അർഹതയുള്ളതുകൊണ്ടു ചികിത്സ ഇളവുകൾ ലഭിച്ചിരുന്നില്ല. ഡോക്ടർമാരുടെ പരിശോധനയിൽ ബൈപ്പാസ് സർജറി വേണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, പണമില്ലാത്തതിനാൽ ശസ്ത്രക്രിയ വൈകുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ട റോയിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.