കണ്ണൂർ: ഗര്‍ഭിണിക്ക് ബസിൽ സീറ്റൊഴിഞ്ഞുകൊടുക്കാന് ആവശ്യപ്പെട്ട ഗൃഹനാഥനെ മര്‍ദ്ദിച്ച് ബസില്‍ നിന്ന് തള്ളി താഴെയിട്ടു.
കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെയാണ് (50) അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സംഭവം . കൂലിപ്പണിക്കാരനായ രാജന് ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്.
താലൂക്ക് സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന് ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണമായത്.
സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.
പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റ് എടുത്തിരുന്നെങ്കിലും പ്രശ്നം വേണ്ടെന്ന് പറഞ്ഞ് ഭാര്യ രാജനെയും കൂട്ടി സ്റ്റേഡിയം കോർണറിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ രാജനെ ബസിൽ നിന്ന് തള്ളി താഴെയിടുകയും റോഡിൽ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തു.
നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട രാജനെ സമീപത്തുണ്ടായിരുന്നവർ കണ്ണൂര്‍ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
കൊയിലിയില് വച്ച് നടത്തിയ സ്കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് രാത്രിയിൽ പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.