കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസ് നടത്താൻ ഫണ്ട് പിരിവുമായി സിപിഎം. ഈ മാസം 16,17,18 തീയതികളിൽ കേസ് നടത്തിപ്പിന് ഫണ്ട് പിരിവ് നടത്താനാണ് തീരുമാനം. യുഎപിഎ കേസ് ഫണ്ട് എന്ന പേരിലാണ് ഫണ്ട് പിരിവ്.
ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ മനോജ് വധക്കേസ് സിബിഐ ഏറ്റെടുക്കുകയും യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. യുഎപിഎ ചുമത്തിയതോടെ കേസ് നടത്തിപ്പിന് വൻ സാമ്പത്തിക ബാധ്യത വന്നു ചേർന്നുവെന്നും അതിനാലാണ് പണപ്പിരിവുമായി രംഗത്ത് വന്നത് എന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
അതുകൊണ്ട് തന്നെ മൂന്ന് ദിവസങ്ങളിലായി വ്യപാര സ്ഥാപനങ്ങളിലും വീടുകളിലും പിരിവ് നടത്താനാണ് പാർട്ടി തീരുമാനം. നേരത്തെ നവംബറിൽ പിരിവ് നടത്താൻ സിപിഎം തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
നായനാർ അക്കാദമിക്ക് വേണ്ടി പണം പിരിച്ചതിന് പിന്നാലെ കേസ് നടത്തിപ്പിനും ഫണ്ട് പിരിച്ചാൽ അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് പിരിവ് വൈകിയത്. ഏരിയാക്കമ്മിറ്റികൾക്ക് പ്രത്യേകം ക്വോട്ട നിശ്ചയിച്ച് നൽകിയാണ് പിരിവ് നടത്തുന്നത്.
കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന് പുറമെ ജില്ലാ കമ്മിറ്റിയംഗം ടി ഐ മധുസൂദനനും നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്.