ലോകത്തെ ഞെട്ടിച്ച് വളരെ വേഗത്തിൽ വളർന്ന ഭീകര സംഘടനയായ ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുമ്പോൾ ശക്തമായ ഉപസംഘടനകളുമായി അൽ-ഖ്വായ്ദ ഭീഷണിയായി തുടരുന്നതായി യു എസ് റിപ്പോർട്ട്. യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖ്വായ്ദയുടെ അറേബ്യൻ വിഭാഗം ലോകത്തെ ഭീകരസഘടനകളെ ഒന്നിപ്പിന്നു.സോമാലിയയിലും യെമനിലും ശക്തമായ സംവിധാനങ്ങളോടെ അൽഖ്വായ്ദ പ്രവർത്തിക്കുന്നതായും റിപ്പോർട്ട്.
ചിലയിടങ്ങളിൽ ഇസ്ളാമിക് സ്റ്റേറ്റിന്റെ അവശേഷിക്കുന്ന ഭീകരരുമായി അൽ ഖ്വായ്ദ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് .സിറിയയിൽ അൽ-ഖ്വായ്ദൻ സംഘടനയായ അൽ-നുഷ്റ ഫ്രണ്ട് സജീവമാണ് . വിദേശികൾ ഉൾപ്പെടെ 7000 മുതൽ 11000 വരെ ഭീകരർ ഇതിൽ പ്രവർത്തിക്കുന്നുണ്ട്. സിറിയയിലെ ഇദ്ലിബാണ് ഇവരുടെ കേന്ദ്രം.
അതേസമയം ലിബിയയിൽ ഐഎസ് ചുവടുറപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും രക്ഷപ്പെട്ട ഭീകരർ ലിബിയയിലെ ഐഎസിനൊപ്പം ചേർന്നിട്ടുണ്ട് . അൽ ഖ്വായ്ദ ലിബിയയിൽ ഈ നീക്കത്തിനു പിന്തുണ നൽകുന്നതായും റിപ്പോർട്ടിലുണ്ട് . നൈജീരിയയിൽ നിന്ന് ഏകദേശം തുടച്ചുമാറ്റപ്പെട്ട ബോക്കോഹറാം ഭീകരരും ലിബിയയിൽ സ്ഥാനമുറപ്പിക്കുന്നതായി സൂചനയുണ്ട്.
ലിബിയയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഭീകര കമാൻഡർമാർ പ്രവർത്തനത്തിനായി പോകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട് . നേരത്തെ രണ്ടോ മൂന്നോ മേഖലകളിൽ മാത്രം ശക്തികേന്ദ്രമുറപ്പിച്ചിരുന്ന ഐഎസ് തകർച്ചയോടെ ചിതറി ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നുണ്ട് . ഇത് വലിയ ഭീഷണിയാണുയർത്തുന്നത്.
ഐഎസിന്റെ വരവോടെ ലോക ഭീകര ഭൂപടത്തിൽ നിറം മങ്ങിയ അൽ-ഖ്വായ്ദ മാറിയ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള ഉപഗ്രൂപ്പുകളെ കൂടുതൽ ശക്തമാക്കുന്നതും ലോക സമാധാനത്തിനു ഭീഷണിയാകുന്നുണ്ട് . ഐഎസിനേക്കാൾ പ്രത്യയശാസ്ത്രപരമായി ശക്തമായ അൽ -ഖ്വായ്ദ സ്ളീപ്പർ സെല്ലുകളെ ഉണർത്തുന്നതോടെ വലിയ വെല്ലുവിളിയാണ് ലോക രാജ്യങ്ങൾ നേരിടേണ്ടി വരിക .