പാലക്കാട് : ഗോത്രവിഭാഗം പാരമ്പര്യമായി കാത്തുസൂക്ഷിച്ച് ആരാധിക്കുന്ന മല്ലീശ്വര ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു . അർഹരായ പാരമ്പര്യ അവകാശികളെ ഒഴിവാക്കി രാഷ്ട്രീയതീരുമാനം വഴി ട്രസ്റ്റികളെ നിയമിച്ചാണ് ക്ഷേത്രം ഏറ്റെടുത്തതെന്ന് വനവാസി വിഭാഗങ്ങൾ ആരോപിക്കുന്നു . ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് വനവാസി വിഭാഗങ്ങളുടെ തീരുമാനം.
അട്ടപ്പാടിയിലെ 192 വനവാസി ഊരുകളുടേയും പരമ്പരാഗത ക്ഷേത്രമാണ് ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രം . മല്ലീശ്വര മുടിയിൽ ഗോത്രാചാര അനുഷ്ഠാനങ്ങളോടെ ദീപം തെളിയിച്ച് നടത്തുന്ന മഹാശിവരാത്രി പ്രസിദ്ധമാണ് .ഒരു വർഷത്തെ കാർഷിക വിളവെടുപ്പുകളുടെ പങ്ക് മല്ലീശ്വരനു സമർപ്പിച്ചു കൊണ്ടുള്ള ശിവരാത്രി ഉത്സവം പ്രദേശത്തെ വനവാസി വിഭാഗങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് . ഇവരുടെ അധീനതയിൽ കാലങ്ങളായി ആചാരപൂർവ്വം ഉത്സവം നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രമാണ് ട്രസ്റ്റികളുടെ മറപിടിച്ച് ദേവസ്വം ബോർഡ് ഏറ്റെടുത്തത്.
ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയവരെയാണ് ഭരണസാരഥ്യം ഏൽപ്പിച്ചതെന്ന് പരാതി ഉയർന്നു കഴിഞ്ഞു. പൂജാകാര്യങ്ങളിൽ ഉൾപ്പെടെ ദെവസ്വം ബോർഡ് ഇടപെട്ട് തുടങ്ങിയപ്പോഴാണ് ഗോത്രവിഭാഗങ്ങൾക്ക് ചതി മനസ്സിലായത് . ഇതിനെതിരെ ഒറ്റപ്പാലം സബ് കളക്ടർ ഓഫീസിനു മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഗിരിജൻ സേവക് സമിതി പ്രസിഡന്റ് യു സി കുഞ്ചൻ , തായ്ക്കുല സംഘം വൈസ് പ്രസിഡന്റ് ഇ കെ വാഞ്ചി , ഭൂതപ്പാടി ഗോത്ര സംഘം തലവൻ കിട്ടിയണ്ണ എന്നിവർ വ്യക്തമാക്കി.
ഗോത്ര വിഭാഗങ്ങളുടെ അധികാരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മല്ലീശ്വര ക്ഷേത്രം . ഇരുള, മുഡുക വിഭാഗത്തിലുള്ളവരാണ് പൂജ ചെയ്യുന്നത് . മല്ലീശ്വര മുടി കയറി പൂജ ചെയ്ത് വിളക്ക് കത്തിച്ചതിനു ശേഷം മുഡുക പൂജാരിമാർ താഴെയെത്തി ഭക്തർക്ക് പ്രസാദമായി പുണ്യജലം നൽകും . ഗോത്ര വിഭാഗക്കാർക്ക് മാത്രമേ മലകയറാൻ അധികാരമുള്ളൂ. വനവാസി വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ട്രസ്റ്റിമാർ വഴി ക്ഷേത്രം ഏറ്റെടുത്ത സർക്കാർ നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്